മഹാരാഷ്ട്ര, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രയടക്കം ആറ് സംസ്ഥാനങ്ങള്‍ മരുന്ന് ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നറിയിച്ചിരിക്കുകയാണ്.

ദില്ലി: വാക്സീൻ ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിമാരുടെ കത്ത്. ആന്ധ്രാപ്രദേശ്,പഞ്ചാബ്, രാജസ്ഥാൻ മുഖ്യമന്ത്രിമാരാണ് കത്തയച്ചത്. വാക്സീന്‍ ക്ഷാമത്തെ ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് പ്രധാനമന്ത്രിക്ക് കത്ത്. 

മഹാരാഷ്ട്ര, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രയടക്കം ആറ് സംസ്ഥാനങ്ങള്‍ മരുന്ന് ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നറിയിച്ചിരിക്കുകയാണ്. എന്നാല്‍ ക്ഷാമമെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും 19 മില്യണ്‍ ഡോസ് വാക്സീന്‍ വിതരണത്തിന് നല്‍കിയിട്ടുണ്ടെന്നും 24 മില്യണ്‍ ഡോസ് സ്റ്റോക്കുണ്ടെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്കുകൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. ആകെ ചികിത്സയിലുള്ള 9,79,608 ഇരുപത്തി മൂവായിരത്തോളം പേരുടെ നില ഗുരുതരമാണ്. രോഗമുക്തി നിരക്ക് 96 ശതമാനത്തില്‍ നിന്ന് 91 ലേക്ക് കുറഞ്ഞു. 780 പേര്‍ കൂടി മരിച്ചു.