മസ്തിഷ്കജ്വരം പടരുന്നു, ഛത്തീസ്‍ഗഢിലും 3 കുട്ടികൾക്ക് രോഗബാധ, ഒരു കുട്ടിയുടെ നില ഗുരുതരം
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ജപ്പാൻജ്വരത്തിന്‍റെയും ലക്ഷണങ്ങൾ കാണാനുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. അസുഖത്തിന്‍റെ ഉറവിടം കണ്ടെത്താൻ ഇനിയും ബിഹാർ സർക്കാരിന് കഴിഞ്ഞിട്ടില്ല.
ജഗ്ദൽപൂർ: ആശങ്ക പടർത്തിക്കൊണ്ട് ഛത്തീസ്ഘഡിൽ മൂന്ന് കുട്ടികൾക്ക് മസ്തിഷ്കജ്വരം ബാധിച്ചു. ജഗ്ദൽപൂർ ജില്ലയിൽ ജ്വരം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് കുട്ടികളിൽ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മൂന്നും നാലും ഏഴും വയസുള്ള കുട്ടികൾക്കാണ് മസ്തിഷ്ക ജ്വരം ബാധിച്ചിരിക്കുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ജപ്പാൻജ്വരത്തിന്‍റെയും ലക്ഷണങ്ങൾ കാണാനുണ്ടെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. മസ്തിഷ്കജ്വരം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം മസ്തിഷ്ക ജ്വരം ബാധിച്ച് ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 138 ആയി. കേന്ദ്രം ബീഹാറില്‍ അടിയന്തരമായി ഇടപെടണമെന്ന് ബിനോയ് വിശ്വം എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയില്‍ ലോക്സഭയിലും വിഷയം ചര്‍ച്ചയായി.
ജാഗ്രതയോടെ ഇടപെടുന്നുവെന്ന് ബീഹാര്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്. മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്, കെജ്രിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി 7കുട്ടികള്‍ കൂടി ഇന്ന് മരിച്ചു. രോഗലക്ഷണങ്ങളോടെ 21 കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.