രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയുമായി വ്യാപാരത്തിലേർപ്പെട്ടപ്പോൾ സംഭവിച്ച തെറ്റുകൾ ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. അമേരിക്കൻ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന പുതിയ വ്യാപാര കരാറുകളുടെ ഭാഗമായി, റഷ്യൻ എണ്ണ ഇറക്കുമതി കുറച്ച് യുഎസിൽ നിന്ന് ഊർജ്ജം വാങ്ങാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയുമായി വ്യാപാര ബന്ധത്തിലേർപ്പെട്ടപ്പോൾ അമേരിക്കയ്ക്ക് സംഭവിച്ച തെറ്റുകൾ ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിക്കില്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ. ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാറുകളിൽ അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. "ചൈനയ്ക്ക് വിപണികൾ തുറന്നുകൊടുത്തപ്പോൾ അവർ വളർന്ന് നമ്മളെത്തന്നെ തോൽപ്പിക്കുന്ന അവസ്ഥയുണ്ടായി. ആ തെറ്റ് ഇന്ത്യയുടെ കാര്യത്തിൽ ചെയ്യില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. എന്ത് ചെയ്താലും അത് ഞങ്ങളുടെ ജനങ്ങളോട് നീതിപുലർത്തുന്നതാകണം," ലാൻഡൗ പറഞ്ഞു.
ഡൊണാൾഡ് ട്രംപ് ഭരണകൂടം രാജ്യതാൽപ്പര്യത്തിന് വലിയ വില നൽകുന്നു. എന്നാൽ 'അമേരിക്ക ഫസ്റ്റ്' എന്നത് കൊണ്ട് 'അമേരിക്ക മാത്രം' എന്നല്ല അർത്ഥമാക്കുന്നത്. മറ്റു രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ മാത്രമേ ലക്ഷ്യങ്ങൾ കൈവരിക്കാനാകൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ച ലോകത്തിന്റെ ഭാവി നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം പിഴ നികുതി അമേരിക്ക നീക്കം ചെയ്തു. ഇതിന് പകരമായി റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും അമേരിക്കയിൽ നിന്ന് ഊർജ്ജം വാങ്ങാനും ഇന്ത്യ സമ്മതിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളറിന്റെ ഊർജ്ജം, വിമാനം, ഹൈടെക് ഉൽപ്പന്നങ്ങൾ എന്നിവ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങും.
യുഎസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റിന്‍റെ പ്രസ്താവനയാണ് വിവാദമായത്- 'പ്രസിഡന്‍റ് ട്രംപിന്‍റെ ഊർജ അജണ്ട എണ്ണ ഉത്പാദനം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിച്ചിരിക്കുകയാണ്. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാൻ, ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല. കാരണം ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ എണ്ണയുടെ ഇടപാടുകൾക്ക് മാത്രമേ അംഗീകാരം നൽകുന്നുള്ളൂ. ഇറാൻ ആഗോള ഊർജമേഖലയെ ബന്ദിയാക്കാൻ ശ്രമിക്കുന്നതു കൊണ്ടുള്ള സമ്മർദം ഈ താത്കാലിക നടപടി ലഘൂകരിക്കും. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണ്. ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വർധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു"
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് യുഎസ് - ഇന്ത്യ വ്യാപാര കരാറിന്‍റെ പശ്ചാത്തലത്തിൽ തീരുവ 18 ശതമാനമായി കുറച്ചു. യുഎസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ തീരുവ 15 ശതമാനമായി കുറഞ്ഞു. അതിനിടെയാണ് ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വ്യാപാരം പ്രതിസന്ധിയിലായത്. ഇതോടെ കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് ഇന്ത്യൻ റിഫൈനറികൾക്ക് എണ്ണ വാങ്ങാം എന്നാണ് അമേരിക്കയുടെ അറിയിപ്പ്.

