കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീന്‍ ഭീകരരെ സൈന്യം വധിച്ചു
കൊല്ലപ്പെട്ട തീവ്രവാദികളിൽ ഒരാളായ ആദിൽ അഹ്മദ് 2018 ൽ സേന ഉപേക്ഷിച്ച് ഏഴ് എകെ ആക്രമണ റൈഫിളുകളുമായി കടന്നുകളഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരുമായി സൈന്യം ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. കരസേനയുടെ 55 രാഷ്ട്രീയ റൈഫിൾ അംഗങ്ങളും പൊലീസും സംയുക്തമായാണ് പോരാട്ടം നടത്തിയത്. ഷോപിയാനിലെ വാഞ്ചി ഗ്രാമത്തിലാണ് സംഭവം.
കൊല്ലപ്പെട്ട തീവ്രവാദികളിൽ ഒരാളായ ആദിൽ അഹ്മദ് 2018 ൽ സേന ഉപേക്ഷിച്ച് ഏഴ് എകെ ആക്രമണ റൈഫിളുകളുമായി കടന്നുകളഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സൈന്യം വ്യക്തമാക്കി.
ഷോപ്പിയൻ ജില്ലയിലെ വാഞ്ചി പ്രദേശത്ത് തീവ്രവാദികൾ ഉണ്ടെന്ന് വിവരത്തെത്തുടർന്ന് സുരക്ഷാ സേന ഒളിത്താവളം വളഞ്ഞു. കീഴടങ്ങാൻ തീവ്രവാദികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിർക്കുകയായിരുന്നു.