തമിഴ്നാട്ടിൽ മൂന്ന് മലയാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു, ചെന്നൈയിൽ 25 പൊലീസുകാർക്ക് കൊവിഡ്
ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 39 പേർക്ക് കൂടി ഇവിടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നു. ചെന്നൈ നഗരത്തിൽ ഇന്ന് 25 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗങ്ങൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പിതാവിനും 19 വയസുള്ള മകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ മറ്റു മൂന്ന് അംഗങ്ങളെ ക്വാറൻ്റൈനിലാക്കിയിരിക്കുകയാണ്.
ചെന്നൈ കോയമ്പേട് മാർക്കറ്റിൽ രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 39 പേർക്ക് കൂടി ഇവിടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആയി. വില്ലുപുരം ജില്ലയിൽ ഇന്ന് 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോയമ്പേട് മാർക്കറ്റിൽ നിന്നും തിരിച്ചെത്തിയവരാണ് ഇവർ. ഇതോടെ കോയമ്പേട്ടിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 151 ആയി.
വെല്ലൂരിൽ മലയാളി ബാങ്ക് ജീവനക്കാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹമടക്കം വെല്ലൂരിലെ വിവിധ ബാങ്കുകളിലായി 12 ജീവനക്കാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് വെല്ലൂരിലെ ആറ് ബാങ്കുകൾ ഇന്ന് അധികൃതർ അടപ്പിച്ചു.