കശ്മീരിലെ ത്രാലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
മൂന്നു മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ഭീകരരെ സൈന്യം വധിച്ചത്.ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ ഇന്റർനെറ്റ് സൗകര്യം തടഞ്ഞിരിക്കുകയാണ്
ശ്രീനഗര്‍: കശ്മീരിലെ ത്രാലിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരെ വധിച്ചു. പുൽവാമ ജില്ലയിലെ ത്രാലിലെ പിംഗ്ലിഷ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ ഇ മുഹമ്മദിലെ ഭീകരരാണ് കൊല്ലപ്പെട്ടത് എന്ന് സൈന്യം അറിയിച്ചു.
ഗ്രാമവാസിയായ മുദസിർ അഹ്മദ് എന്ന ഭീകരവാദിക്കൊപ്പം രണ്ട് വിദേശികളടക്കമുള്ള ജയ്ഷെ ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് സൈന്യവും സിആർപിഎഫും ചേർന്ന് രാത്രിയൊടെ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. ഭീകരർ താമസിക്കുന്ന സ്ഥലം സൈന്യം വളഞ്ഞതിനെ തുടർന്ന് സൈന്യത്തിന് നേരെ ഇവർ വെടിവെക്കുകയായിരുന്നു.
തുടർന്ന് സൈന്യവും തിരിച്ചടിച്ചു. മൂന്നു മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ഭീകരരെ സൈന്യം വധിച്ചത്.ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ ഇന്റർനെറ്റ് സൗകര്യം തടഞ്ഞിരിക്കുകയാണ്. ഇവരിൽ നിന്ന് എ.കെ 47 തോക്കുകൾ അടക്കം ആയുധങ്ങൾ കണ്ടെത്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.