Asianet News MalayalamAsianet News Malayalam

തിരുച്ചിറപ്പള്ളി അപകടം; കുട്ടിയെ നാളെ പുലരും മുൻപ് പുറത്തെടുക്കുമെന്ന് എൻഡിആർഎഫ് സംഘ തലവൻ

  • നാളെ പുലരും മുൻപ് കുട്ടിയെ പുറത്തെടുക്കുമെന്ന് രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡൻറ് ജിതേഷ് ടി.എം
  • കുഴൽ കിണറിന് സമാന്തരമായി 92 അടി താഴ്ചയിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയുടെ അടുത്തേക്ക് എത്താനാണ് ശ്രമം
Tiruchirappalli borewell accident will take child out before sunrise says NDRF team leader
Author
Tiruchirappalli, First Published Oct 27, 2019, 9:02 PM IST

തിരുച്ചിറപ്പള്ളി: കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നു. നാളെ പുലരും മുൻപ് കുട്ടിയെ പുറത്തെടുക്കുമെന്ന് രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡൻറ് ജിതേഷ് ടി.എം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"ഇന്ന് രാത്രിയോടെയോ പരമാവധി നാളെ പുലർച്ചയ്ക്കുള്ളിലോ കുട്ടിയെ പുറത്തെടുക്കാനാകും. കുട്ടിയുടെ കുറച്ച് ഭാഗങ്ങൾ മാത്രമേ ദൃശ്യമായിട്ടുള്ളൂ. പുലർച്ചെ നടന്ന തെർമ്മൽ ടെസ്റ്റിനോട് കുട്ടിയുടെ ശരീരം പ്രതികരിച്ചു. കുട്ടി ഇനി താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്," മലയാളി കൂടിയായ ജിതേഷ് പറഞ്ഞു.

"കുഴൽ കിണറിന് സമാന്തരമായി 92 അടി താഴ്ചയിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയുടെ അടുത്തേക്ക് എത്താനാണ് ശ്രമം. ഇതിനുള്ള ഉദ്യോഗസ്ഥരെ തീരുമാനിച്ചു. 25 അടി മാത്രമേ ഇപ്പോൾ തുരന്നിട്ടുള്ളൂവെങ്കിലും പുതിയ യന്ത്രം കൊണ്ടുവന്നത് പ്രവർത്തനം വേഗത്തിലാക്കിയിട്ടുണ്ട്," എന്നും ജിതേഷ് വ്യക്തമാക്കി.

കുഴൽക്കിണറിന് ഒരു മീറ്റർ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴൽക്കിണറിൽ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഒഎൻജിസിയിൽ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീൻ ഉപയോഗിച്ചാണ് കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുക്കുന്നത്. പുലർച്ചെ ആറ് മണി മുതലാണ് സമാന്തര കുഴിയെടുക്കാനുള്ള ഡ്രില്ലിംഗ് തുടങ്ങിയത്. എന്നാൽ, ഇത് പ്രാവർത്തികമായില്ലെങ്കിൽ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് തമിഴ്‍നാട് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. 

കുട്ടിയെ പുറത്തെടുക്കുന്നത് വൈകും തോറും ജനരോഷം ആളിപ്പടരുകയാണ്. ഇത് സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. രണ്ട് മന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇവിടെയുണ്ട്. ചീഫ് സെക്രട്ടറിയും അപകട സ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios