നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായി. മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രശാന്ത് കിഷോറിന്റെ ഐ-പാക് ഏജൻസിയുടെ ഇടപെടലിലുള്ള അമർഷവും പാർട്ടിക്കുള്ളിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി നേതൃത്വത്തിൽ നിന്നും മാറിനിൽക്കാൻ മമത ബാനർജി വിസമ്മതിച്ചതോടെയാണ് എം.എൽ.എമാരും മുതിർന്ന നേതാക്കളും പരസ്യമായി രംഗത്തെത്തിയത്. ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതും പാർട്ടി നേതാക്കളുടെ ധിക്കാരപരമായ പെരുമാറ്റവുമാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. പാർട്ടി രണ്ട് ചേരികളായി മാറിയെന്ന് മുതിർന്ന നേതാവായ രവീന്ദ്രനാഥ് ഘോഷ് തുറന്നടിച്ചു. മമത ബാനർജിയും അഭിഷേക് ബാനർജിയും രണ്ട് ദിശകളിലാണ് നീങ്ങുന്നതെന്നും, അഭിഷേകിന്റെ തീരുമാനങ്ങൾ മമതയെ സ്വാധീനിക്കുന്നത് പാർട്ടിയെ തളർത്തിയെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചലച്ചിത്ര പ്രവർത്തകനായ രാജ് ചക്രബർത്തി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഹൗറ മുനിസിപ്പൽ കോർപ്പറേഷൻ മുൻ ചെയർമാൻ സുജോയ് ചക്രബർത്തിയും പാർട്ടി വിട്ടു. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിൻ്റെ ഐ-പാക് എന്ന ഏജൻസിയുടെ അമിത ഇടപെടലിലും മുതിർന്ന നേതാക്കൾക്ക് അമർഷമുണ്ട്. ബംഗാളിതര കൺസൾട്ടന്റുകൾ തങ്ങളെ പഠിപ്പിക്കാൻ വരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മുൻ എം.എൽ.എമാർ പറയുന്നത്. തോൽവി സമ്മതിക്കാൻ മമത തയ്യാറല്ലെന്നും, വോട്ടെടുപ്പിൽ അട്ടിമറി നടന്നെന്ന ആരോപണത്തിൽ അവർ ഉറച്ചുനിൽക്കുകയും ചെയ്യുമ്പോൾ, പാർട്ടി നേതാക്കളിൽ വലിയ വിഭാഗം എം.എൽ.എമാരുൾപ്പെടെ ഈ നിലപാടിനെ എതിർക്കുന്നു. 15 വർഷത്തെ ഭരണത്തിന് ശേഷമുണ്ടായ പരാജയം തൃണമൂൽ കോൺഗ്രസിനെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
സംസ്ഥാന കായിക വകുപ്പ് മന്ത്രിയായിരുന്ന മനോജ് തിവാരി, സ്വന്തം നേതാവിനെ അഴിമതിക്കാരി എന്നാണ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് തോൽവിയുടെ പഴി മുഴുവൻ മമത ബാനർജിക്കും മരുമകൻ അഭിഷേഖ് ബാനർജിക്കും മുകളിലാണ് നേതാക്കൾ വെക്കുന്നത്. ലോബിയിങും സ്വജനപക്ഷപാതവുമാണ് പരാജയത്തിന് കാരണമെന്ന് നിയമോത് ഷെയ്ഖ് എംഎൽഎ വിമർശിച്ചു. പാർട്ടി സോഷ്യൽ മീഡിയയിലാണ് ശ്രദ്ധ പതിപ്പിച്ചതെന്നും ജനങ്ങളെ മറന്നുകൊണ്ടാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഹുമയൂൺ കബീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി തെറ്റായെന്നും അദ്ദേഹം പറഞ്ഞു.


