തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ അയോഗ്യത ഭീഷണി ഒഴിവാക്കുന്നതിനായി നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിക്കാൻ തീരുമാനിച്ചു. ലയനശേഷം ലോക്സഭയിൽ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരു പ്രത്യേക ബ്ലോക്കായി മാറാനാണ് ഇവരുടെ നീക്കം.  

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ വലിയ രാഷ്ട്രീയ അട്ടിമറിക്ക് വഴിതുറന്ന് വിമത എംപിമാർ പുതിയ ലയന നീക്കവുമായി രംഗത്ത്. തങ്ങൾ നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിക്കുകയാണെന്ന് വിമത വിഭാഗം സ്ഥിരീകരിച്ചു. ഇതോടെ, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന മുൻപത്തെ വാദം വിമതർ പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. അയോഗ്യത ഭീഷണി പൂർണ്ണമായി ഒഴിവാക്കാനാണ് ഈ പുതിയ നീക്കം. എൻസിപിഐയിൽ ലയിച്ച ശേഷം ഇവർ ബിജെപിയെ പിന്തുണയ്ക്കുന്ന ലോക്സഭയിലെ ഒരു പ്രത്യേക ബ്ലോക്കായി മാറുമെന്നാണ് അറിയുന്നത്. ത്രിപുര, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൃത്യമായ ശാഖകളുള്ള രാഷ്ട്രീയ പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ടിഎംസി വിമതർ ലോക്സഭാ സ്പീക്കർക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. ലോക്സഭയിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഈ കത്ത് സമർപ്പിച്ചിരിക്കുന്നത്. തങ്ങൾ നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിലാണ് ചേരുന്നതെന്ന കാര്യം വിമത ക്യാമ്പിലെ പ്രമുഖ നേതാവും എംപിയുമായ ശതാബ്ദി റോയ് ഏഷ്യനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ലയന നടപടികളുമായി മുന്നോട്ട് പോകുമ്പോഴും ടിഎംസിയുടെ (തൃണമൂൽ കോൺഗ്രസ്) ഔദ്യോഗിക പാർട്ടി ചിഹ്നത്തിനായി തങ്ങൾ നിയമപരമായി ശ്രമിക്കുമെന്നും വിമത എംപിമാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർണ്ണായക നീക്കം ബംഗാൾ രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ ചലനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.