മുൻ ഡിഎംകെ ഭരണകാലത്ത് സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. നിരപരാധികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ തീരുമാനമെന്നും, ഇത് ജനങ്ങളും ഭരണകൂടവും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണ കാലത്ത് ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ജനാധിപത്യപരമായി പ്രതിഷേധിച്ചവരോട് സ്റ്റാലിൻ സർക്കാർ തികച്ചും മനുഷ്യത്വവിരുദ്ധമായാണ് പെരുമാറിയതെന്ന് അദ്ദേഹം നിയമസഭയിൽ കുറ്റപ്പെടുത്തി. 2021 മുതൽ 2026 വരെയുള്ള കാലയളവിലാണ് കർഷകർക്കും അധ്യാപകർക്കുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ കേസുകൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ നിരവധിയാളുകൾ കടുത്ത പ്രതിസന്ധിയും പ്രയാസങ്ങളും അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

"ഈ സർക്കാർ കർഷകർക്കും അധ്യാപകർക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കും ഒപ്പം ഉറച്ചുനിൽക്കും" എന്ന് വിജയ് വ്യക്തമാക്കി. സർക്കാരിന്‍റെ ഈ തീരുമാനം ജനങ്ങളുടെ അവകാശങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാധാരണക്കാരും ഭരണകൂടവും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ നട്ടെല്ലായ കർഷകരെ, പരന്തൂർ വിമാനത്താവള പദ്ധതിക്കെതിരെ അടക്കമുള്ള പ്രതിഷേധങ്ങളുടെ പേരിൽ കേസിൽ കുടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച അധ്യാപകർക്കെതിരെയും സമാനമായ രീതിയിൽ കേസെടുത്തെന്നും ആ കേസുകളെല്ലാം ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കേസ് മുഴുവൻ പിൻവലിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതെന്ന് വിജയ് പ്രഖ്യാപിച്ചു.

അതേസമയം, നീറ്റ് പരീക്ഷയ്ക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകളും സർക്കാർ പിൻവലിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് പികെഎം സർക്കാരിനോട് അഭ്യർത്ഥിച്ചു. ഈ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് നിയമമന്ത്രി നിർമൽ കുമാർ വ്യക്തമാക്കി.