സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജരായിരുന്ന ദിശ സാലിയൻ്റെ മരണത്തിൽ സിബിഐ അന്വേഷണം. ദിശയുടെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ എസ് വി കോട്ട്‍വാൾ, ആ‍ർ ആർ ഭോൺസാലെ എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റേതാണ് ഉത്തരവ്.

മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജരായിരുന്ന ദിശ സാലിയ (28) ൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. ദിശയുടെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മുതിർന്ന സിബിഐ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയമിച്ച കോടതി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകി. കൃത്യമായ തെളിവുകൾ ലഭിക്കാതെ എഫ്ഐആറിൽ ആരെയും പ്രതി ചേർക്കേണ്ടെന്നും കോടതിയുടെ നിർദേശമുണ്ട്. ദിശയുടെ മരണം അന്വേഷിച്ച മുംബൈ പൊലീസിന് വീഴ്ചയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

ജസ്റ്റിസുമാരായ എസ് വി കോട്ട്‍വാൾ, ആ‍ർ ആർ ഭോൺസാലെ എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റേതാണ് ഉത്തരവ്. മുംബൈ പൊലീസ് കേസ് വിവരങ്ങൾ സിബിഐയ്ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിൽ അറിയിച്ചു. മകളുടെ മരണത്തിൽ ​അസ്വാഭാവികതയുണ്ടെന്നും കൊലപാതകമായി കണക്കാക്കി സിബിഐ അന്വേഷണം നടത്തണമെന്നുമായിരുന്നു ദിശയുടെ പിതാവ് സതീഷ് സാലിയൻ ഹ‍‍ർജിയിൽ ആവശ്യപ്പെട്ടിരുന്നത്. മൂന്ന് ദിവസം നീണ്ട വാദത്തിൽ കേസ് സിആ‍ർപിസി സെക്ഷൻ 174 പ്രകാരം അന്വേഷിക്കുന്നത് എന്തിനാണെന്ന് കോടതി സംസ്ഥാന സ‍ർക്കാരിനോട് ചോദിച്ചിരുന്നു. ദിശയുടെ മരണം ആത്മഹത്യയാണെന്നും കെട്ടിടത്തിൻ്റെ 12-ാം നിലയിൽ നിന്ന് വീണാണ് യുവതിക്ക് മരണം സംഭവിച്ചതെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.

2020 ജൂൺ എട്ടിനാണ് മുംബൈയിലെ മലാടിലുള്ള പാ‍ർപ്പിട സമുച്ചയത്തിൽനിന്ന് വീണ് ദിശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കകം, ജൂലൈ 14ന് ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ദിശയുടെ മരണത്തിൽ മൂന്നു മാസത്തിനകം അന്വേഷണം അവസാനിപ്പിക്കുകയും പിന്നീട് 2023ൽ അന്വേഷണം പുനരാരംഭിക്കുകയുമായിരുന്നു. ദിശയുടേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ വാദം.

എന്നാൽ മകളുടേത് കൂട്ടബലാത്സം​ഗത്തെ തുടർന്നുള്ള കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദിശയുടെ മരണത്തിൽ കുടുംബത്തിൻ്റെ ആരോപണം കണക്കിലെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം ആക്സിഡൻ്റൽ ഡെത്ത് റിപ്പോ‍ർട്ട് (എഡിആർ) മാത്രം രജിസ്റ്റർ ചെയ്തത് ഹൈക്കോടതി ചോദ്യംചെയ്തിരുന്നു. മകൾ മരിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെയും എഡിആറിൻ്റെയും പകർപ്പുകൾ കുടുംബത്തിന് നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.