തമിഴ്നാട്ടിൽ കോൺഗ്രസിന് 21 സീറ്റേ നൽകൂവെന്ന് ഡിഎംകെ; ഉമ്മൻചാണ്ടി ഇടപെട്ടിട്ടും സമവായമില്ല
ബിജെപി വിരുദ്ധ സഖ്യമായി ചിത്രീകരിക്കാന്‍ ഡിഎംകെ ഉറച്ച് നിന്നിട്ടും, കോണ്‍ഗ്രസ് എംഎല്‍എമാരെ പോലും ഒപ്പംനിര്‍ത്താന്‍ ഹൈക്കമാന്റിന് കഴിഞ്ഞില്ലെന്ന അമര്‍ഷത്തിലാണ് സ്റ്റാലിന്‍
ചെന്നൈ: തമിഴ്നാട്ടില്‍ സീറ്റ് വിഭജനത്തിന്‍റെ പേരിൽ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഭിന്നത. കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റ് മാത്രമേ നല്‍കാനാകൂവെന്ന് ഡിഎംകെ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. കാര്യങ്ങളെല്ലാം ഡിഎംകെയെ ബോധിപ്പിച്ചിട്ടുണ്ടെന്നും ചര്‍ച്ച ഇനിയും തുടരേണ്ടി വരുമെന്നും തമിഴ്‌നാട് പിസിസി അധ്യക്ഷൻ കെഎസ് അഴഗിരി പറഞ്ഞു.
ബിഹാറിന് പിന്നാലെ പുതുച്ചേരിയിലും തിരിച്ചടി നേരിട്ടതോടെ കോണ്‍ഗ്രസ് ബാധ്യതയായെന്ന വിലയിരുത്തലിലാണ് ഡിഎംകെ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റ് കോണ്‍ഗ്രസിന് നല്‍കിയിരുന്നു. എട്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. നിലവിലെ സാഹചര്യത്തിൽ 21 സീറ്റില്‍ അധികം നല്‍കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാലിന്‍. കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കിയാല്‍ അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡിഎംകെയ്ക്കുള്ളിലെ വിമര്‍ശനം. രാഹുല്‍ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഉമ്മൻ ചാണ്ടി, ദിനേശ് ഗുണ്ടുറാവു, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയെങ്കിലും ഡിഎംകെ വഴങ്ങിയില്ല.
പുതുച്ചേരിയില്‍, നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ് ഡിഎംകെ. ബിജെപി വിരുദ്ധ സഖ്യമായി ചിത്രീകരിക്കാന്‍ ഡിഎംകെ ഉറച്ച് നിന്നിട്ടും, കോണ്‍ഗ്രസ് എംഎല്‍എമാരെ പോലും ഒപ്പംനിര്‍ത്താന്‍ ഹൈക്കമാന്റിന് കഴിഞ്ഞില്ലെന്ന അമര്‍ഷത്തിലാണ് സ്റ്റാലിന്‍. ഹൈക്കമാന്റിന്റെ ഇടപടെല്‍ കാര്യക്ഷമമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഡിഎംകെ നിലപാട് കടുപ്പിച്ചിരിക്കുന്നത്.