ഹോം ക്വാറന്റൈനിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് സൗജന്യ ഓക്സിമീറ്റർ നൽകും; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്
പഞ്ചാബിലെ ജനങ്ങൾക്ക് ഓക്സിമീറ്റർ നൽകാനുള്ള ആം ആദ്മി പാർട്ടി തീരുമാനത്തെ അമരീന്ദർ സിംഗ് എതിർത്തിരുന്നു.
ഹരിയാന: പഞ്ചാബിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന കൊവിഡ് ബാധിതർക്ക് സൗജന്യമായി ഓക്സിമീറ്റർ നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും തെരുവുകളിലും സമീപപ്രദേശങ്ങളിലും ആം ആദ്മി പാർട്ടി പ്രവർത്തകർ ഓക്സിമീറ്റർ നൽകുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദർ സിംഗ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കൊവിഡ് 19 കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ 50000 ഓക്സിമീറ്റർ നൽകാനാണ് തീരുമാനം. പഞ്ചാബിലെ ജനങ്ങൾക്ക് ഓക്സിമീറ്റർ നൽകാനുള്ള ആം ആദ്മി പാർട്ടി തീരുമാനത്തെ അമരീന്ദർ സിംഗ് എതിർത്തിരുന്നു. പഞ്ചാബിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും നിങ്ങളുടെ ഓക്സിമീറ്റർ ഞങ്ങൾക്ക് വേണ്ട എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് മഹാമാരിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ആം ആദ്മി പാർട്ടി ഉപയോഗിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഓക്സിമീറ്റർ നൽകുമെന്ന് കെജ്‍രിവാൾ വീഡിയോ സന്ദേശം നൽകിയത് ബുധനാഴ്ചയാണെന്നും എന്നാൽ ചൊവ്വാഴ്ച തന്നെ ഓക്സിമീറ്റർ വാങ്ങാനുള്ള ടെണ്ടർ പഞ്ചാബ് സർക്കാർ സ്വീകരിച്ചതായും അമരീന്ദർ സിംഗ് വ്യക്തമാക്കി. കെജ്‍രിവാളിന്റെ പ്രഖ്യാപനത്തെ തുടർന്നല്ല സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുക എന്നത്. ഓക്സിമീറ്റർ വിതരണം ചെയ്യുന്നത് വഴി ജനങ്ങൾക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് സ്വയം പരിശോധിക്കാൻ സാധിക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികൾക്ക് ഉടൻ തന്നെ ആശുപത്രിയിുലെത്താനും കഴിയും. എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾക്ക് ഓക്സിമീറ്റർ എത്തിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.