'ദുർനിതിർ ബിരുദ്ധേ' (അഴിമതിക്കതിരെ) എന്ന പേര് നൽകിയ പരിപാടിക്ക് ബംഗാൾ ബിജെപി അധ്യക്ഷൻ‌ ദിലിപ് ഘോഷ് നേതൃത്വം നൽകിയിരിക്കുന്നത്.  


കൊൽക്കത്ത: സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ജനങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ബംഗാളിലെ ബിജെപി. ദുർനിതിർ ബിരുദ്ധേ,(അഴിമതിക്കതിരെ) എന്ന പേര് നൽകിയ പരിപാടിക്ക് ബംഗാൾ ബിജെപി അധ്യക്ഷൻ‌ ദിലിപ് ഘോഷ് ആണ് നേതൃത്വം നൽകിയിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

'തൃണമൂൽ കോൺഗ്രസിന്റെ വൻഅഴിമതി മൂലം ജനങ്ങൾ വളരെയെധികം ദുരിതമനുഭവിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിനും അവരുടെ നേതാക്കൾക്കുംഎതിരായ പരാതികൾ ഉണ്ടെങ്കിൽ ഞങ്ങളുടെ ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതികൾ രജിസ്റ്റർ ചെയ്യാം.' ദിലിപ് ഘോഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാതികൾ സമാഹരിച്ച് കേന്ദ്രത്തിലേക്ക് അയക്കുമെന്നും ഘോഷ് വ്യക്തമാക്കി. 7044070440 ആണ് ടോൾ ഫ്രീ നമ്പർ. 

കഴിഞ്ഞ മാസം ദില്ലിയിൽ നടന്ന ബിജെപി നേതൃത്വ യോഗത്തിൽ ടോൾ ഫ്രീ നമ്പർ ആരംഭിക്കാനുള്ള നീക്കങ്ങൾ ചർച്ച ചെയ്തിരുന്നു. മെയ് പകുതിയോടെ സംസ്ഥാനത്ത് ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിൽ വീടുകൾ‌ക്ക് കേടുപാടു സംഭവിച്ചവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ വൻ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്നും ദിലിപ് ഘോഷ് ആരോപിച്ചു. വൻ അഴിമതിയും ക്രമക്കേടുകളുമാണ് നടന്നത്. ഭരണസംവിധാനം നിശ്ശബ്ദരായ കാഴ്ചക്കാരായി നിന്നു. ദിലിപ് ഘോഷ് പറഞ്ഞു. 

വീടുകൾക്ക് നാശനഷ്ടം സംഭവിക്കാത്ത നിരവധി തൃണമൂൽകോൺഗ്രസ് നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരതുക ലഭിച്ചെന്നും ഘോഷ് പറഞ്ഞു. അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കുകയാണ് ഭരിക്കുന്ന പാർട്ടി ചെയ്യുന്നത്. ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളായ പർബ മേദിനിപൂർ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, നാദിയ, ഹൗറ എന്നിവിടങ്ങളിൽ നഷ്ടപരിഹാര വിതരണത്തിൽ വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിരുന്നു. ക്രമക്കേടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി പ്രാദേശിക തൃണമൂൽ നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.