ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ ബുദ്ധി കേന്ദ്രത്തെ വധിച്ച് സുരക്ഷാ സേന; റിപ്പോര്‍ട്ട്
കശ്മീരില്‍ നിന്ന് യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനിയെയാണ് വധിച്ചതെന്നാണ് വിവരങ്ങള്‍. നേരത്തെ, ഏറ്റമുട്ടലിനിടെ ഹിസ്ബുള്‍ കമാന്‍റര്‍ റിയാസ് നൈക്കൂനെ ഒരു വീടിന് മുന്നില്‍ കുടുക്കിയെന്നും സുരക്ഷാ സേന വളഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പ്രധാന കമാന്‍റര്‍മാരിലൊരാളെ സുരക്ഷാ സേന വധിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുല്‍വാമയിലെ അവന്തിപോര പ്രദേശത്ത് നടത്തിയ ഏറ്റമുട്ടലിലാണ് ഹിസ്ബുള്‍ കമാന്‍റര്‍ കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കശ്മീരില്‍ നിന്ന് യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനിയെയാണ് വധിച്ചതെന്നാണ് വിവരങ്ങള്‍. നേരത്തെ, ഏറ്റമുട്ടലിനിടെ ഹിസ്ബുള്‍ കമാന്‍റര്‍ റിയാസ് നൈക്കൂനെ ഒരു വീടിന് മുന്നില്‍ കുടുക്കിയെന്നും സുരക്ഷാ സേന വളഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ജമ്മു കശ്മീര്‍ പൊലീസ്, ഇന്ത്യന്‍ ആര്‍മി, സിആര്‍പിഎഫ് എന്നീ സുരക്ഷാസേനകള്‍ ഒരുമിച്ച് നടത്തിയ ഓപ്പറേഷനിലാണ് റിയാസ് പുല്‍വാമയിലെ ബെയ്ഗ്പോരയിലെ വീട്ടില്‍ കുടുങ്ങിയത്.
കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. നേരത്തെ, ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തില്‍ നാല് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു. കശ്മീരിലെ ബദ്ഗാമിലാണ് ഇന്നലെ ജവാന്മാർക്കു നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. ഇതിനിടെ ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ചിലര്‍ ഭീകരവാദത്തിന്‍റെ വൈറസുകള്‍ വിതയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ചേരിചേരാ ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിലാണ് പാകിസ്ഥാനെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കൊറോണ വൈറസ് വ്യാപനത്തിന് ഇടയിലും പാകിസ്ഥാന്‍ ഭീകരവാദത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കി വ്യാജപ്രചാരണവും പാകിസ്ഥാന്‍ നടത്തുന്നുവെന്ന് തിങ്കളാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ നരേന്ദ്ര മോദി പറഞ്ഞു.