ബംഗ്ലാദേശ് അതിർത്തിയിലെ കന്നുകാലിക്കടത്ത്; മുന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥനെതിരെ കേസ്
കന്നുകാലികളെ കടത്തിയ കേസിലെ പ്രധാനപ്രതിയായ മുഹമ്മദ് ഇനാമുൽ ഹക്കിന്‍റെ മേല്‍നോട്ടത്തിലുള്ള കമ്പിനിയില്‍ ബിഎസ്എഫ് ജവാന്‍റെ മകന്‍ ജോലി ചെയ്തിരുന്നാതായി സിബിഐ സംഘം കണ്ടെത്തിയിട്ടുണ്ട്.
ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവഴി അനധികൃതമായി കന്നുകാലികളെ കടത്തിയ കേസില്‍ മുന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിഎസ്എഫ് 36 ബറ്റാലിയന്‍ ഉദ്യോഗസ്ഥന്‍ സതീഷ് കുമാര്‍, മുഹമ്മദ് ഇനാമുള്‍ ഹക്ക്, അനാറുള്‍ ഷെയ്ഖ്, മുഹമ്മദ് ഗുലാം മുസ്തഫ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത, മുര്‍ഷിദാബാദ്, ഗാസിയാബാദ്, അമൃത്സര്‍, റായ്പുര്‍ എന്നിവിടങ്ങളിലായി 15 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി വരികയായിരുന്നു. കന്നുകാലികളെ കടത്തിയ കേസിലെ പ്രധാനപ്രതിയായ മുഹമ്മദ് ഇനാമുൽ ഹക്കിന്‍റെ മേല്‍നോട്ടത്തിലുള്ള കമ്പിനിയില്‍ ബിഎസ്എഫ് ജവാന്‍റെ മകന്‍ ജോലി ചെയ്തിരുന്നാതായി സിബിഐ സംഘം കണ്ടെത്തിയിട്ടുണ്ട്.
കുമാര്‍ ബിഎസ്എഫില്‍ ഉണ്ടായിരുന്ന സമയത്ത് ബംഗ്ലാദേശ് അതിർത്തിയിലേക്ക് കടത്തിയ 20,000 ത്തിലധികം കന്നുകാലികളെ പിടികൂടിയിരുന്നു. എന്നാല്‍ അന്ന് കന്നുകാലികളെ കടത്താനുപയോഗിച്ച വാഹനമോ ഡ്രൈവറെയൊ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ സാധിച്ചിരുന്നില്ല.