മുലായം സിംഗ് യാദവ് എക്കാലവും പിന്നാക്ക വിഭാഗങ്ങൾക്കായി പ്രവർത്തിച്ച നേതാവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. മതേതരത്വ ആശയങ്ങൾക്കായുള്ള സമർപ്പിത ജീവിതമായിരുന്നു മുലായത്തിന്‍റേത്.
ദില്ലി: മുലായം സിങ് യാദവിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാളും ഭൂപേഷ് ഭഗേലും. മതവിദ്വേഷത്തിനെതിരെ നിർണായകഘട്ടത്തിൽ പോരാടിയ നേതാവായിരുന്നു മുലായം സിങ് എന്ന് യെച്ചൂരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പിന്നോക്കക്കാർക്കുമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു.
മുലായം സിംഗ് യാദവ് എക്കാലവും പിന്നാക്ക വിഭാഗങ്ങൾക്കായി പ്രവർത്തിച്ച നേതാവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. മതേതരത്വ ആശയങ്ങൾക്കായുള്ള സമർപ്പിത ജീവിതമായിരുന്നു മുലായത്തിന്‍റേത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്‍റെ നഷ്ടം നികത്താനാകാത്തതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഡിഎംകെ പാർലമെന്‍ററി പാർട്ടി നേതാവ് ടി.ആർ.ബാലുവിനെ സ്റ്റാലിൻ നിയോഗിച്ചു. സോഷ്യലിസ്റ്റ് മതനിരപേക്ഷ ആശയങ്ങളിൽ അടിയുറച്ച നേതാവിനെയാണ് നഷ്ടപ്പെടുന്നതെന്നായിരുന്നു ദേവഗൗഡയുടെ വാക്കുകൾ. ആത്മസുഹൃത്തിനെ നഷ്ടമായതിൽ അതീവ ദുഖമെന്നും ദേവഗൗഡ ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് പറഞ്ഞു. സാമൂഹ്യ നീതിക്കായി പൊരുതിയ മുലായം എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇന്ന് രാവിലലെ എട്ടേകാലോടെ ഗുരു ഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മുലായം സിംഗ് യാദവിന്റെ മരണം. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മകൻ അഖിലേഷ് യാദവ് തന്നെയാണ് ട്വീറ്റിലൂടെ മരണവിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ജന്മഗ്രാമമായ സായ്ഫായിൽ വച്ച് നാളെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഭൗതിക ശരീരം അവിടേക്ക് കൊണ്ടുപോകും. ഉച്ചക്ക് ശേഷം മൂന്നു മണിയോടെ ആയിരിക്കും പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കുക.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെയുള്ള നേതാക്കൾ മുലായത്തിന് ആദരാജ്ഞലി അർപ്പിച്ചു. മുലായം സിങ് യാദവിന്‍റെ വിയോഗത്തെ തുടര്‍ന്ന് യുപിയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് തവണ മുലായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. ദേവഗൗഡ മന്ത്രി സഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം.
