മോദിയുടെ ചിത്രങ്ങൾ പതിപ്പിച്ച ടിക്കറ്റുകൾ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും നിർത്തലാക്കണമെന്നും പരാതിയിൽ തൃണമൂല്‍ കോണ്‍ഗ്രസ്  ആവശ്യപ്പെട്ടു.

കൊൽക്കത്ത: ട്രെയിൻ ടിക്കറ്റിൽ മോദിയുടെ ചിത്രം പതിപ്പിച്ചുവെന്നാരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തൃണമൂൽ കോൺ​ഗ്രസ്. കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തൃണമൂല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. 

കേന്ദ്ര ഭവന, നഗര ദാരിദ്ര നിര്‍മ്മാര്‍ജ്ജന മന്ത്രാലയത്തിന്റെ പരസ്യമാണ് ട്രെയിന്‍ ടിക്കറ്റിലുള്ളതെന്നും ഇതിലാണ് പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും തൃണമൂല്‍ പരാതിയിൽ പറഞ്ഞു. മോദിയുടെ ചിത്രങ്ങൾ പതിപ്പിച്ച ടിക്കറ്റുകൾ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും നിർത്തലാക്കണമെന്നും പരാതിയിൽ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം 63,449 ഹോർഡിങ്, ബാനർ, പോസ്റ്റർ തുടങ്ങിയവ ദില്ലിയിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നീക്കം ചെയ്തിരുന്നു. നരേന്ദ്രമോദിയുടെ ചിത്രമുള്ള ഹോർഡിങുകൾ പെട്രോൾ പമ്പുകളിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമടക്കം എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെത്തുട‍ന്നാണ് ഇവ മാറ്റുവാനുള്ള നടപടി കമ്മീഷൻ സ്വീകരിച്ചത്.