തൃണമൂൽ എംപി നുസ്രത്ത് ജഹാന്റെ ഭർത്താവിനെ പറ്റിച്ച് അരലക്ഷത്തോളം രൂപ കൈക്കലാക്കി
വിഐപി മൊബൈൽ നമ്പർ നൽകാമെന്ന് വാഗ്‌ദാനം ചെയ്തായിരുന്നു പണം തട്ടിയെടുത്തത്
കൊൽക്കത്ത: ഇഷ്‌ട മൊബൈൽ നമ്പർ നൽകാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ തൃണമൂൽ എംപി നുസ്രത്ത് ജഹാന്റെ ഭർത്താവ് നിഖിൽ ജയിന് 45000 രൂപ നഷ്ടപ്പെട്ടു. രംഗോലി സാരീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ നിഖിൽ ജയിൻ തട്ടിപ്പുകാർക്കെതിരെ പൊലീസിൽ പരാതി നൽകി.
കൊൽക്കത്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ല. ജയിൻ മാത്രമല്ല, കൊൽക്കത്തയിൽ നിരവധി പേർ സമാനമായ കബളിപ്പിക്കലിന് ഇരയായിട്ടുണ്ട്. കുറഞ്ഞ പണച്ചിലവിൽ വിഐപി നമ്പർ നൽകാമെന്നതായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം.
ഒരു സ്വകാര്യ ടെലികോം കമ്പനിയുടെ സീനിയർ ഓഫീസർ എന്ന വ്യാജേന അയച്ച ഇമെയിൽ വിലാസത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്. സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് ഇവർ ആവശ്യപ്പെട്ട പ്രകാരം ജയിൻ പണമയച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് ഗുജറാത്തിലെ വഡോദരയ്ക്കടുത്ത് ശുഭ്നാപുര എന്ന സ്ഥലത്തേതായിരുന്നു. പിന്നീടാണ് കബളിപ്പിക്കപ്പെട്ടെന്നും അയച്ച പണം നഷ്ടപ്പെട്ടെന്നും മനസിലാക്കിയത്. ജയിനിന്റെ പരാതിയിൽ ഐടി ആക്ടിലെ 66c, 66D വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.