കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടുന്നത് ദിവസവും കാണുന്ന മലയാളി ത്രിപുരയില്‍ എത്തിയാല്‍ മൂക്കത്ത് വിരല്‍വെക്കും

അഗർത്തല: കേരളത്തില്‍ പല്ലും നഖവും ഉപയോഗിച്ച് ഏറ്റുമുട്ടുന്ന സിപിഎമ്മും കോണ്‍ഗ്രസും ത്രിപുരയില്‍ ഭായിമാരാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്കായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വരെ വോട്ട് ചോദിക്കും. കോണ്‍ഗ്രസ് ദേശീയ നേതൃത്വം തിരിഞ്ഞ് നോക്കാത്ത സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ, സിപിഎം ജനറല്‍ സെക്രട്ടറിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും താത്പര്യം.

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടുന്നത് ദിവസവും കാണുന്ന മലയാളി ത്രിപുരയില്‍ എത്തിയാല്‍ മൂക്കത്ത് വിരല്‍വെക്കും. കെട്ടിയ കൊടിയൊന്ന് ചരിഞ്ഞാല്‍ കേരളത്തില്‍ തല്ലു നടക്കുമെങ്കില്‍, ത്രിപുരയില്‍ കൊടി എടുത്ത് കൊടുക്കുന്നത് കോണ്‍ഗ്രസുകാരനും കെട്ടുന്നത് സിപിഎംകാരനുമാണ്. സിപിഎം സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയും ഒരേ വേദിയില്‍ എത്തി പ്രചാരണം നടത്തും, പ്രസംഗിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയാണ് കോണ്‍ഗ്രസ് സ്ഥനാർത്ഥി വോട്ട് ചോദിക്കുന്നത് വരെ.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം വച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും ഇവരാരും പ്രചാരണത്തിന് എത്തിയിട്ടില്ല. ആ നിലക്ക് ധാരണ അനുസരിച്ച് കിട്ടിയ പതിമൂന്ന് സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാ‍ർത്ഥികള്‍ ആശ്രയിക്കുന്നത് സിപിഎം സംഘടനാ സംവിധാനത്തെയാണ്. കുറഞ്ഞ സീറ്റിലേ കോൺഗ്രസ് മത്സരിക്കുന്നുള്ളൂ. കോണ്‍ഗ്രസ് മേഖലകളിലെ റാലികളിലെല്ലാം സിപിഎം കൊടികള്‍ക്കൊപ്പം തന്നെയാണ് കോണ്‍ഗ്രസിന്‍റെ മൂവർണകൊടിയും പാറുന്നത്. പ്രചാരണ റാലികളിലെ വേദിയിലുമെല്ലാം അരിവാള്‍ ചുറ്റികക്കൊപ്പം കൈപ്പത്തി ചിഹ്നവുമുണ്ട്. ബിജെപിയുടെ വർഗീയ അജണ്ടയെ തോല്‍പ്പിക്കാന്‍ വ്യത്യസ്ഥ ചേരിയിലാണെങ്കിലും മതേതര പാര്‍ട്ടികള്‍ സഹകരിക്കണമെന്നതാണ് സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് നിലപാട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ബംഗാളിന് പിന്നാലെ ത്രിപുരയിലും കോണ്‍ഗ്രസ് സിപിഎം വിശാല മതേതരത്വ ധാരണയുണ്ടാക്കിയത്.