തീപിടിത്തത്തെ തുടർന്ന് ദില്ലി-ജയ്പൂർ ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസമുണ്ടായി. 

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ വൻ വാഹനാപകടം. ദില്ലി-ജയ്പൂർ ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. രാസവസ്തുക്കൾ നിറച്ചുവന്ന ട്രക്ക് പെട്ടെന്ന് മറിഞ്ഞതിനെ തുടർന്ന് വൻ തീപിടിത്തമുണ്ടാകുകയായിരുന്നു. ട്രക്കിലുണ്ടായിരുന്ന ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും തക്കസമയത്ത് രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 

തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. അപകടത്തിന് പിന്നാലെ അഗ്നിശമന സേനയുടെ വാഹനങ്ങളും രണ്ട് ക്രെയിനുകളും ഉൾപ്പെടെ സ്ഥലത്തേക്ക് എത്തി. തുടർന്ന് മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. ക്രെയിനിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ടാങ്കർ പൂർണമായും കത്തിനശിച്ചു. 

ജയ്പൂരിൽ നിന്ന് ദില്ലിയിലേയ്ക്ക് പോകുകയായിരുന്ന ട്രക്ക് മറിഞ്ഞ് രാസവസ്തുക്കൾ പുറത്തേയ്ക്ക് ഒഴുകുകയായിരുന്നു. ട്രക്ക് ഉയ‍ർത്താൻ ക്രെയിൻ വിളിച്ചെങ്കിലും ട്രക്കിൻ്റെ പാർക്കിംഗ് ലൈറ്റ് കത്തിയത് ഷോർട്ട് സർക്യൂട്ടിന് കാരണമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൻ തീപിടിത്തം ഉണ്ടായത്. തീപിടിത്തം ശക്തമായതിനാൽ ട്രക്കിനൊപ്പം ക്രെയിനും കത്തിനശിക്കുകയായിരുന്നു. എന്നാൽ, ദൂരെ നിർത്തിയിട്ടിരുന്ന മറ്റൊരു ക്രെയിൻ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടു. സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് 500 മീറ്റർ വരെ ഗതാഗതം നിർത്തിവെച്ചു. ഉടൻ തന്നെ കൂടുതൽ ഫയർ ടെൻഡറുകൾ വിളിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. 

READ MORE: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ ആക്രമണം; ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് പരിക്ക്