മങ്കേഷിന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് അഭയ് ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസിന് മനസിലായത്. ഇരുവരും തമ്മിലുള്ള വഴക്കാണ് ഭീഷണി സന്ദേശം അയക്കുന്നതിലേക്ക് നയിച്ചത്. 

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ കാറിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍. വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്നാണ് മങ്കേഷ് വയാല്‍ (35) അഭയ് ഷിന്‍ഗനെ (22) എന്നിവരെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് മങ്കേഷിന്‍റെ ഫോണില്‍ നിന്ന് അഭയ് ഈ മെയില്‍ വഴി സന്ദേശം അയക്കുകയായിരുന്നു. ജെജെ മാര്‍ഗ്, ഗോരേഗാവ് എന്നീ രണ്ട് സിറ്റി പൊലീസ് സ്റ്റേഷനുകളിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്.

സന്ദേശം ലഭിച്ച ഉടനെ അന്വേഷണം ആരംഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഈ മെയില്‍ വന്നത് ഒരു ഫോണില്‍ നിന്നാണെന്ന് മനസിലാക്കിയ ശേഷം ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ് ട്രാക്ക് ചെയ്ത് പൊലീസ് മങ്കേഷിലേക്ക് എത്തിച്ചേരുകയായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് യാതൊരു അറിവും മങ്കേഷിന് ഉണ്ടായിരുന്നില്ല. അയാള്‍ പൊലീസിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചു. തുടര്‍ന്ന് മങ്കേഷിന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അഭയ് ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മനസിലായത്. 

പ്രതികളെ മുംബൈയില്‍ എത്തിച്ചു.

Read More:പീഡന ശ്രമം തടഞ്ഞ യുവതിയെ കുത്തി കൊല്ലാന്‍ ശ്രമിച്ചു; സെക്യൂരിറ്റി ജീവനക്കാരന് 7 വര്‍ഷം തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം