ന്യൂയോർക്കിൽ രണ്ട് വളർത്തുപൂച്ചകൾക്ക് കൊവിഡ്; അമേരിക്കയിലെ ആദ്യ കേസ്
രണ്ട് പൂച്ചകൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിവേഗം സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കുന്നതായും അധികൃതർ പറഞ്ഞു.
യുഎസ്: ന്യൂയോർക്കിൽ രണ്ട് വളർത്തുപൂച്ചകൾക്ക് കൊറോണ വൈറസ് ബാധ. അമേരിക്കയിൽ ആദ്യമായിട്ടാണ് വളർത്തുമൃഗങ്ങളിൽ കൊറോണ സ്ഥിരീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ന്യൂയോർക്കിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് പൂച്ചകളുള്ളത്. രണ്ട് പൂച്ചകൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിവേഗം സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കുന്നതായും അധികൃതർ പറഞ്ഞു. പൂച്ചകളിലൊന്നിന്റെ ഉടമയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതേ സമയം രണ്ടാമത്തെ പൂച്ചയുടെ ഉടമയ്ക്കോ വീട്ടിലുള്ളവർക്കോ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
രോഗബാധയുള്ള വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിലൂടെആയിരിക്കാം വൈറസ് പൂച്ചയിലേക്ക് പകർന്നത്. അല്ലെങ്കില്‍ രോഗലക്ഷണങ്ങളൊന്നുമില്ലാത്ത ഒരാള്‍ വീട്ടിലുണ്ടാകാം. ഇതേ വീട്ടിലെ രണ്ടാമത്തെ പൂച്ചയ്ക്ക് രോഗബാധയില്ല. മൃഗങ്ങളിലെ കൊറോണ വൈറസ് ബാധയെക്കുറിച്ച് അമേരിക്കയിലെ ഉദ്യോഗസ്ഥർ ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. വളർത്തുമൃഗങ്ങളിൽ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് പട്ടികളെയും പൂച്ചകളെയും സമ്പർക്കത്തിൽ നിന്ന് മാറ്റി നിർത്താൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അറിയിപ്പ് നൽകിയിട്ടുണ്ട്. മനുഷ്യരുമായോ മറ്റ് മൃഗങ്ങളുമായോ ഇടപഴകാൻ അനുവദിക്കരുതെന്നും അറിയിപ്പിൽ പറയുന്നു.
ന്യൂയോർക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ(Bronx Zoo, New York) ഏഴ് മൃഗങ്ങള്‍ക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി മൃഗശാലാ അധികൃതര്‍ ബുധനാഴ്ച വൈകുന്നേരം അറിയിച്ചു. മൂന്ന് ആഴ്ച മുമ്പ് മറ്റൊരു കടുവയ്ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയിരുന്നു.