തിസ് ഹസാരി കോടതി സംഘർഷം, രണ്ട് ഐപിഎസുകാർക്ക് സ്ഥലം മാറ്റം
സംഘർഷത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിഭാഷകർ മർദ്ദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അപലപിച്ചു, സംഭവത്തിൽ കേസെടുക്കുമെന്ന് കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ വ്യക്തമാക്കി.
ദില്ലി: ദില്ലി തിസ് ഹസാരി കോടതി സംഘർഷത്തിൽ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സംഘർഷം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ക്രമസമാധാന ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ദില്ലി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സ്ഥലം മാറ്റം. നോർത്ത് ലോ ആൻഡ് ഓർഡർ സ്പെഷ്യൽ കമ്മീഷണർ സഞ്ജയ് സിംഗിനെ ട്രാൻസ്‌പോർട് കമ്മീഷണറായും നോർത്ത് അഡിഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹരിന്ദർ കുമാർ സിംഗിനെ റെയിൽവേ ഡിസിപി ആയുമാണം സ്ഥലം മാറ്റിയത്. റെയിൽവേ ഡിസിപി ആയിരുന്ന ദിനേശ് കുമാർ ഗുപ്‌തയെ നോർത്ത് അഡിഷണൽ ഡെപ്യൂട്ടി കമ്മീഷണർ ആയി നിയമിച്ചു.
സംഘർഷത്തിൽ 8 അഭിഭാഷകർക്കും 20 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. സംഘർഷത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിഭാഷകർ മർദ്ദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അപലപിച്ചു, സംഭവത്തിൽ കേസെടുക്കുമെന്ന് കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ വ്യക്തമാക്കി. ഡിസിപി മോനിക്ക ഭരദ്വാജിനെ അഭിഭാഷകർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.