ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടാക്സി ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക്, നിർത്തിയിട്ടിരുന്ന അകാശ എയർ വിമാനത്തിൽ തട്ടി. അപകടത്തിൽ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഹൈദരാബാദിലേക്കുള്ള യാത്രക്കാർക്ക് ബദൽ യാത്രാസൗകര്യം ഒരുക്കി

ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയോടെ ടാക്സി ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് അവിടെ നിർത്തിയിട്ടിരുന്ന അകാശ എയർ വിമാനത്തിൽ തട്ടിയാണ് അപകടമുണ്ടായത്. സ്പൈസ് ജെറ്റിന്റെ ബി 737 - 700 വിമാനത്തിന്റെ വലതുവശത്തെ വിംഗ്ലെറ്റും അകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറും കൂട്ടിയിടിയിൽ തകർന്നു. അപകടത്തെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനം ദില്ലിയിൽ ഗ്രൗണ്ട് ചെയ്തു. ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങിയ അകാശ എയറിന്റെ ക്യുപി 1406 വിമാനത്തിലാണ് സ്പൈസ് ജെറ്റ് വിമാനം തട്ടിയത്. തങ്ങളുടെ വിമാനം നിർത്തിയിട്ടിരുന്ന സമയത്താണ് സ്പൈസ് ജെറ്റ് വിമാനം വന്ന് തട്ടിയതെന്ന് അകാശ എയർ വക്താവ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഹൈദരാബാദിലേക്ക് എത്തിക്കാനുള്ള ബദൽ ക്രമീകരണങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player