ആദ്യം തങ്ങളല്ല മയക്കുമരുന്ന് കടത്തിയതെന്ന് പറഞ്ഞ് കരഞ്ഞ യുവതികൾ പിന്നീട് കുറ്റം സമ്മതിച്ചു. എംഡിഎംഎ എത്ര ഗ്രാം ഉണ്ട്, ആരാണ് തന്നത് എന്ന് അറിയില്ലെന്നാണ് യുവതികൾ പൊലീസിനോട് പറഞ്ഞത്.
ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ 58 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികൾ പിടിയിൽ. വൈക്കം സ്വദേശികളായ അഞ്ചുപറ വീട്ടില്‍ ശാലിനി ശാലിനി, ഓതളത്തറ വീട്ടില്‍ വിദ്യ എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നും കെഎസ്ആർടിസി ബസ് മാർഗമാണ് യുവതികൾ മയക്കുമരുന്ന് ചാലക്കുടിയിൽ എത്തിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ പിടിയിലായത്. ലഹരി മരുന്ന് വാങ്ങാനെത്തിയ കൈപ്പമംഗലം സ്വദേശികളായ മൂന്ന് യുവാക്കളും പിടിയിലായി.
കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിന്‍കാട്ടില്‍ വീട്ടില്‍ ഷിനാജ്(33), ആനക്കൂട്ട് വീട്ടില്‍ അജു എന്ന അജ്മല്‍(35), കടവില്‍ വീട്ടില്‍ അച്ചു എന്ന അജ്മല്‍(25)എന്നിവരാണ് എംഡിഎംഎ വാങ്ങാനായെത്തിയത്. ചാലക്കുടി സ്റ്റാന്‍റിൽ എത്തിയ യുവതികളെ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
യുവതികളിലൊരാളുടെ ബാഗിൽ നിന്നുമാണ് പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്. ആദ്യം തങ്ങളല്ല മയക്കുമരുന്ന് കടത്തിയതെന്ന് പറഞ്ഞ് കരഞ്ഞ യുവതികൾ പിന്നീട് കുറ്റം സമ്മതിച്ചു. എംഡിഎംഎ എത്ര ഗ്രാം ഉണ്ട്, ആരാണ് തന്നത് എന്ന് അറിയില്ലെന്നാണ് യുവതികൾ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


