റിപ്പബ്ലിക് ദിനത്തിലെ അഞ്ച് സ്ഫോടനങ്ങള്‍; ഉത്തരവാദിത്തം ഏറ്റെടുത്ത് ഉൾഫ ഐ
ഇന്ന് രാവിലെ ആയിരുന്നു ദിബ്രു സോണാലി മേഖലകളിൽ സ്ഫോടനം നടന്നത്
സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല
ഗുവാഹത്തി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അസമിലെ അഞ്ചിടത്തുണ്ടായ സ്ഫോടനം ഏവരെയും ഞെട്ടിച്ചിരുന്നു. അഞ്ചിടങ്ങളിൽ നടന്ന സ്ഫോടനത്തിന്‍റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ഉൾഫ തീവ്രവാദികള്‍ രംഗത്തെത്തി. അസമിലെ ഉള്‍ഫ-ഐ എന്നറിയപ്പെടുന്ന സംഘടനയാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ ആയിരുന്നു ദിബ്രു സോണാലി മേഖലകളിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
ശക്തിയേറിയ ഗ്രനേഡ് സ്ഫോടനമാണ് നടന്നതെന്നാണ് ഇതുവരെയുള്ള വിവരം. ദിബ്രുഗഡിലെ ഗ്രഹം ബസാർ, എടി റോഡിലെ ഗുരുദ്വാര, ദുലിയാജൻ എന്നിവിടങ്ങളിൽ സ്ഫോടനം നടന്നു. സൊണാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിയോക് ഘടിലും സ്ഫോടനം ഉണ്ടായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു.
സ്ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ തീർത്തും അവഗണിച്ചതിലെ ജാള്യത മറച്ചുവയ്ക്കാനാണ് തീവ്രവാദ സംഘടനകൾ ഊ വിശുദ്ധ ദിനത്തിൽ ആക്രമണം നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു.