ലക്ഷദ്വീപ് നിവാസികളുമായി സംവദിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രി, രണ്ട് ദിവസത്തെ സന്ദർശനം
അഗത്തിയിലെ സന്ദർശനം പൂർത്തിയാക്കി വൈകിട്ടോടെ കവരത്തിയിൽ എത്തുന്ന കേന്ദ്ര മന്ത്രി അവിടുത്തെ ഫിഷറീസ് മ്യൂസിയം സന്ദർശിക്കുകയും മത്സ്യതൊഴിലാളികളുമായി സംവദിക്കുകയും ചെയ്യും
ദില്ലി: രണ്ട് ദിവസത്തെ ലക്ഷദ്വീപ് സന്ദർശനത്തിനായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുകൻ ഒക്ടോബർ 29 വെള്ളിയാഴ്ച അഗത്തിയിൽ എത്തും. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിൽ എത്തുന്ന അദ്ദേഹം, കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കും. ഒക്ടോബർ 29 ന് ഉച്ച തിരിഞ്ഞ് അഗത്തിയിൽ എത്തുന്ന ശ്രീ മുരുകൻ അവിടുത്തെ ഒർണമെന്റൽ ഫിഷ് ഹാച്ചറിയും കോഴി വളർത്തൽ ഫാമുകളും സന്ദർശിക്കും. തുടർന്ന് അദ്ദേഹം മത്സ്യ തൊഴിലാളികളുമായും സംവദിക്കും.
അഗത്തിയിലെ സന്ദർശനം പൂർത്തിയാക്കി വൈകിട്ടോടെ കവരത്തിയിൽ എത്തുന്ന കേന്ദ്ര മന്ത്രി അവിടുത്തെ ഫിഷറീസ് മ്യൂസിയം സന്ദർശിക്കുകയും മത്സ്യതൊഴിലാളികളുമായി സംവദിക്കുകയും ചെയ്യും. ഒക്ടോബർ 30 ന് രാവിലെ അദ്ദേഹം കവരത്തിയിലെ കടൽപായൽ കേന്ദ്രം സന്ദർശിക്കും. തുടർന്ന് ബംഗാരം ദ്വീപിൽ എത്തുന്ന ശ്രീ മുരുകൻ രാവിലെ ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുകയും ഉച്ചക്ക് ശേഷം ദ്വീപിലെ മത്സ്യ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്യും.
ഒക്ടോബർ 31 ന് ബംഗാരത്തുനിന്ന് അഗത്തിയിൽ എത്തുന്ന അദ്ദേഹം ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി കൊച്ചിക്ക് മടങ്ങും. കൊച്ചിയിൽ ഒരു പ്രാദേശിക പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് കൊടുങ്ങലൂരിൽ ക്ഷേത്ര ദർശനം നടത്തിയ ശേഷം അദ്ദേഹം രാത്രി കൊച്ചിയിൽ നിന്നും ഡൽഹിക്ക് തിരിക്കും.