ദില്ലി ആർ കെ പുരം അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച ശബരീശം കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി.
ദില്ലി: ചരിത്രപ്രസിദ്ധമായ ദില്ലി ആർ കെ പുരം അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച ശബരീശം കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി. ക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിഞ്ഞത് ഭാഗ്യകരമായി കരുതുന്നു. ഭഗവാൻ അയ്യപ്പൻ ആനന്ദത്തിന്റെ ദാതാവും നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കുന്ന പവിത്രമായ മൂല്യങ്ങളുടെ പ്രതിരൂപവുമാണ്. എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചുവെന്നും അമിത്ഷാ പ്രതികരിച്ചു.
പുതിയ കെട്ടിട സമുച്ചയമായ ശബരീശത്തിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിച്ചു. ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആത്മീയ പ്രഭാഷണങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും പുതിയ ഈ സൗകര്യം വേദിയാകും. കൂടാതെ, കേരളത്തിൽ നിന്നുള്ളവർക്ക് സാംസ്കാരിക വേരുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകരമാകുമെന്നും അമിത് ഷാ പരിപാടിക്ക് ശേഷം എക്സിൽ കുറിച്ചു. പരിപാടിയിൽ ബാൻസുരി സ്വരാജ് എംപി, എംഎൽഎ അനിൽ ശർമ, ക്ഷേത്രം പ്രസിഡൻ്റ് കെ അജിത് കുമാർ, സെക്രട്ടറി ടി ജയകുമാർ, ബാബു പണിക്കർ നിതിൻ വത്സൻ ഐപിഎസ്, എം കെ ജി പിള്ള എന്നിവർ പങ്കെടുത്തു.
