50 ഗ്രാം രാസലഹരി പോക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങൾ പങ്കുവച്ച് മഹാരാഷ്ട്ര പിസിസി അധ്യക്ഷനടക്കമുളള നേതാക്കൾ രംഗത്തെത്തി.
മുംബൈ: മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പൊലീസ് ഭീഷണി. മുംബൈയിൽ സമരത്തിനിടെ പങ്കെടുത്ത വിദ്യാർത്ഥികളെ ലഹരിക്കേസിൽപ്പെടുത്തുമെന്നാണ് ഭീഷണി. പൊലീസ് ജീപ്പിൽ വച്ചുളള ദൃശ്യങ്ങൾ പകർത്തി വിദ്യാർഥികൾ. 50 ഗ്രാം രാസലഹരി പോക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങൾ പങ്കുവച്ച് മഹാരാഷ്ട്ര പിസിസി അധ്യക്ഷനടക്കമുളള നേതാക്കൾ രംഗത്തെത്തി. വിവാദമായതോടെ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പൊലീസ് ഡ്രൈവർ പവൻ സാംഗ്ലെക്കെതിരെയാണ് നടപടിയെടുത്തത്. സമരത്തിൽ പങ്കെടുത്താൽ ലഹരിക്കേസിൽപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
അതേസമയം, സിജെപി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തിൽ വിദേശഫണ്ട് എത്തുന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.
34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കൾ ഒഴുകിയെത്തുകയാണ്. നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് അധികസേന വിന്യാസം. രാത്രിയിൽ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ സംഘർഷവും പതിവാകുകയാണ്. 30 കമ്പനി കേന്ദ്രസേനയെ ആണ് കേന്ദ്രം അധികമായി വിന്യസിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാര്‍ഗമാണ് എത്തിച്ചത്.
