Asianet News MalayalamAsianet News Malayalam

മുസ്ലീങ്ങളെ 1947 ൽ പാകിസ്ഥാനിലേക്ക് അയക്കണമായിരുന്നു; വീണ്ടും വിവാദപ്രസ്താവനയുമായി ഗിരിരാജ് സിംഗ്

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും 2015 ന് മുമ്പ് ഇന്ത്യയിലെത്തിയ അമുസ്ലിം അഭയാർഥികൾക്ക് മാത്രമാണ് പൗരത്വ നിയ ഭേദഗതിയിലൂടെ പൗരത്വം വാഗ്ദാനം ചെയ്യുന്നത്. ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. 

union minister giriraj singh again with hate speech
Author
Delhi, First Published Feb 21, 2020, 9:16 AM IST

പട്ന: 1947 ൽ തന്നെ എല്ലാ മുസ്ലീങ്ങളെയും പാകിസ്ഥാനിലേക്ക് അയക്കേണ്ടതായിരുന്നു എന്ന വിദ്വേഷ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. "രാജ്യത്തിനായി സ്വയം സമർപ്പിക്കേണ്ട സമയമാണിത്. 1947 ന് മുമ്പ് (മുഹമ്മദ് അലി) ജിന്ന ഒരു ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടിയാണ് പരിശ്രമിച്ചത്. നമ്മുടെ പൂർവ്വികർക്ക് സംഭവിച്ച ഈ വീഴ്ചയ്ക്ക് നാം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. അക്കാലത്ത് മുസ്ലീം സഹോദരന്മാരെ എല്ലാം അങ്ങോട്ട് അയക്കുകയും ഹിന്ദുക്കളെ ഇവിടേയ്ക്ക് കൊണ്ടുവരികയും ചെയ്തിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഭാരതവംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ അവര്‍ എവിടെപ്പോകും? '' ‌ബീഹാറിലെ പൂർണിയയിൽ സംസാരിക്കവേ ആയിരുന്നു സിംഗിന്റെ ഈ വാക്കുകൾ. 

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ അമുസ്ലിമായ അഭയാർഥികൾക്ക് മാത്രമാണ് പൗരത്വ നിയമ ഭേദഗതിയില്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നത്. ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യൻ പൗരത്വം പരീക്ഷിക്കുന്നതിനായി മതത്തെ ഉപയോഗിക്കുകയാണെന്നും വിമർശകർ പറയുന്നുണ്ട്. പൗരത്വം തെളിയിക്കാൻ സാധിക്കാത്ത മുസ്ലിങ്ങളെയാണ് ദേശീയ പൗരത്വ രജിസ്റ്ററിലൂടെ ലക്ഷ്യമാക്കുന്നതെന്നും വിമർശകർ കൂട്ടിച്ചേർക്കുന്നു. എന്നാൽ അയൽരാജ്യങ്ങളിൽ മതപീഡനത്തിന് വിധേയരാകുന്നവരെ സഹായിക്കാനാണ്  പൗരത്വ നിയമ ഭേദഗതി എന്നാണ് സർക്കാരിന്റെ വിശദീകരണം.

മുസ്ലീങ്ങളോടുള്ള കടുത്ത അനിഷ്ടം പലതവണ പരസ്യമായി പ്രകടിപ്പിച്ച മന്ത്രിയാണ് ഗിരിരാജ് സിംഗ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഇസ്ലാമിക മതപഠനശാലയെ 'ഭീകരതയുടെ ഉറവിടം' എന്നായിരുന്നു ഗിരിരാജ് സിംഗ് വിശേഷിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനുശേഷം, ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ 65 വിദ്വേഷ പ്രസംഗങ്ങൾ നടന്നിട്ടുണ്ട്. അതിൽ 61 എണ്ണം ബിജെപിയിൽ നിന്നുള്ളതാണെന്ന് എൻഡിടിവി നടത്തിയ വിശകലനത്തിൽ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios