അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി തടാകങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
ബെംഗളൂരു: നഗരത്തിലെ തടാകങ്ങളെ പുനര്‍ജ്ജീവിപ്പിക്കു എന്ന ഉദ്ദേശത്തില്‍ നടപ്പിലാക്കുന്ന 'അമൃത് സരോവര്‍'(Amrit Sarovar) പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ (Rajiv Chandrasekhar). ബെംഗളൂരുവിലെ കെമ്പാംബുധി, ഗുബ്ബലാല, മേസ്ത്രിപാല്യ തടാകങ്ങൾ അദ്ദേഹം സന്ദർശിച്ചു.
അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ തടാകങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. എംഎൽഎമാരായ എം കൃഷ്ണപ്പ, രവി സുബ്രഹ്മണ്യ എൽ, ഉദയ് ബി ഗരുഡാച്ചാർ, സാങ്കേതിക വിദഗ്ധരും അടക്കം മന്ത്രിയെ അനുഗമിച്ചു.
സന്ദര്‍ശനത്തിന് ശേഷം പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രി വിശദമായി ചര്‍ച്ച ചെയ്തു. തടാകത്തിലേക്ക് നടക്കുന്ന കൈയ്യേറ്റങ്ങള്‍ തടയേണ്ടതിന്‍റെ ആവശ്യകതയും, നഗര മാലിന്യങ്ങള്‍ തടാകത്തില്‍ തള്ളുന്നത് നിര്‍ത്തേണ്ടതിന്‍റെ പ്രധാന്യവും മന്ത്രി വിശദീകരിച്ചു. യുണൈറ്റഡ് ബെംഗളൂരുവുമായി സഹകരിച്ചാണ് 'അമൃത് സരോവര്‍' പദ്ധതി നടപ്പിലാക്കുന്നത്.
റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, വിവിധ സംഘടനകള്‍, സന്നദ്ധപ്രവര്‍ത്തര്‍ എന്നിവരും തടാക സംരക്ഷണ പദ്ധതിയില്‍ അണിനിരക്കുന്നുണ്ട്. ബെംഗളൂരുവിൽ ഉടനീളമുള്ള തടാകങ്ങളുടെ പുനരുജ്ജീവനത്തിനായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൈയേറ്റം മൂലം തകർന്ന ബെംഗളൂരു മേസ്ത്രിപാല്യ തടാകത്തിന്‍റെ പുനരുജ്ജീവനത്തിലും രാജീവ് ചന്ദ്രശേഖറിന്‍റെ ഇടപെടലുണ്ട്. ബെല്ലന്ദൂർ, വർത്തൂർ, രാംപുര, യെലഹങ്ക, ഹൊറമാവ്, സരക്കി എന്നിവയുൾപ്പെടെ നിരവധി തടാകങ്ങളുടെ സംരക്ഷണത്തില്‍ ഇദ്ദേഹം മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.
