റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖങ്ങൾ, പൊതു ഗതാഗതം, ജലപാത, ലോജിസ്റ്റിക്‌സ് എന്നീ ഏഴ് വളർച്ചാ എഞ്ചിനുകളാണ് പ്രധാനമന്ത്രി ഗതി ശക്തിയെ നയിക്കുന്നത്
ദില്ലി: പ്രധാനമന്ത്രി ഗതി ശക്തി ദേശീയ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി വികസന പരിപാടികൾ ആലോചിക്കാനും കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രി സർബാനന്ദ സോനോവാളിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നു. പ്രധാനമന്ത്രി ഗതി ശക്തി വളർച്ച വർധിപ്പിക്കുന്നതിനായും വിവിധ തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും (EoDB) സാങ്കേതിക വിദ്യയിലൂടെയുള്ള പ്രവർത്തന കാര്യക്ഷമതയ്ക്കും (OETT) സ്വീകരിച്ച സംരംഭങ്ങളുടെ സമഗ്രമായ അവലോകനവും കേന്ദ്രമന്ത്രി നടത്തി. കേന്ദ്ര സഹമന്ത്രി ശന്തനു ഠാക്കൂർ, എല്ലാ പ്രധാന തുറമുഖങ്ങളുടെയും ചെയർമാന്മാർ, ഉൾനാടൻ ജലപാത അതോറിറ്റി (IWAI) പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന തുറമുഖങ്ങൾ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ കൈവരിക്കുന്നതിനും പ്രധാനമന്ത്രി ഗതി ശക്തി ദേശീയ പദ്ധതിയുടെ അടിത്തറയിൽ, ഇന്ത്യയുടെ വളർച്ചാ യാത്രയെ നയിക്കുന്നതിനുമുള്ള ഭാവി കർമപദ്ധതി യോഗം ചർച്ച ചെയ്തു. റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖങ്ങൾ, പൊതു ഗതാഗതം, ജലപാത, ലോജിസ്റ്റിക്‌സ് എന്നീ ഏഴ് വളർച്ചാ എഞ്ചിനുകളാണ് പ്രധാനമന്ത്രി ഗതി ശക്തിയെ നയിക്കുന്നത്. തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി, സാമ്പത്തിക വളർച്ച, പൗരന്മാർക്ക് സദ്ഭരണം നൽകൽ എന്നിവ ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ഒരു ബഹു-മാതൃക കണക്റ്റിവിറ്റി മാസ്റ്റർപ്ലാൻ യാഥാർത്ഥ്യമാക്കുന്നതിൽ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് പ്രധാന പങ്ക് വഹിക്കാനാകും. ഗ്രേറ്റർ നിക്കോബാറിൽ ട്രാൻസ് ഷിപ്പ്‌മെന്റ് ഹബ്ബിന്റെ നിർമാണവും ചർച്ചയുടെ ഭാഗമായിരുന്നു.
ഒരു ദിവസം നീണ്ടുനിന്ന യോഗത്തിൽ, പ്രധാനമന്ത്രി ഗതി ശക്തി സംരംഭങ്ങൾ, വാഹനങ്ങളുടെ പൊളിക്കൽ നയം, എംഐവി 2030 നടപ്പാക്കൽ, കൂടാതെ പുരോഗമിച്ചുകൊണ്ടിരിക്കുന്നതും പൂർത്തിയാക്കിയതും ഭാവിയിലേക്കുള്ളതുമായ പദ്ധതികൾ എന്നിവ ചർച്ച ചെയ്തു.
