'ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതി': കേന്ദ്രമന്ത്രി
വ്യവസായത്തിൽ വർദ്ധിച്ചുവരുന്ന യന്ത്രവൽക്കരണത്തിനിടയിൽ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരം കാണാൻ എബിവിപി പോലുള്ള സംഘടനകൾ പ്രവർത്തിക്കേണ്ടതുണ്ടെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
പൂനെ: ഇന്ത്യയിൽ ജീവിക്കണമെങ്കിൽ 'ഭാരത് മാതാ കീ ജയ്' എന്ന് പറഞ്ഞെ മതിയാകൂവെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തുടനീളം പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പരാമർശവുമായി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തിയിരിക്കുന്നത്. പൂനെയിൽ നടന്ന എബിവിപി മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി
“ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളി എന്താണ്? ഒരു വശത്ത് രാജ്യത്തിന്റെ പൗരത്വം പരിഗണിക്കണോ വേണ്ടയോ എന്നത്. ഉദ്ദം സിംഗിന്റെ ജീവത്യാഗം പാഴായിപ്പോകയാണോ? ഭഗത് സിംഗിന്റെയും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും ജീവതാഗ്യം പാഴായിപ്പോകയാണോ? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി ആളുകളാണ് പൊരുതിയത്. നമ്മുടെ പൗരന്മാരെ കണക്കാക്കണോ വേണ്ടയോ എന്ന് ഈ രാജ്യം ചർച്ച ചെയ്യും. രാജ്യത്തെ ഒരു സത്രമാക്കി മാറ്റാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടോ? ഈ രാജ്യത്ത് വരുന്ന ആരെയും ഇവിടെ താമസിക്കാൻ അനുവദിക്കണോ?ഈ വെല്ലുവിളിയെ നാം നേരിടണം. ഒരു കാര്യം വ്യക്തമായി പറയാം. ഭാരത് മാതാ കീ ജയ് എന്ന് പറയുന്നവർക്ക് മാത്രമേ ഇന്ത്യയിൽ ജീവിക്കാൻ സാധിക്കൂ “- ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ലോകത്തിലെ മിക്ക രാജ്യങ്ങളിലും പൗരത്വം രജിസ്റ്റര്‍ ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. വ്യവസായത്തിൽ വർദ്ധിച്ചുവരുന്ന യന്ത്രവൽക്കരണത്തിനിടയിൽ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരം കാണാൻ എബിവിപി പോലുള്ള സംഘടനകൾ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.