ടിക്കറ്റ് മോഹികളോട് അപേക്ഷാഫീസായി 11,000 രൂപ പാർട്ടി അക്കൗണ്ടിൽ ഇടാനാവശ്യപ്പെട്ട് യുപി കോൺഗ്രസ്
ഇത്തവണ പ്രിയങ്കാ ഗാന്ധി നേരിട്ടാണ് ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള സകല സന്നാഹങ്ങൾക്കും മേൽനോട്ടം നടത്തുന്നത്.
ദില്ലി : 2022 -ൽ നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് തങ്ങളെ സമീപിക്കുന്ന പാർട്ടിപ്രവർത്തകരായ ടിക്കറ്റ് മോഹികളോട് 11,000 രൂപ പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം. ഡ്രാഫ്റ്റ് ആയോ RTGS ആയോ ഈ തുക ഒടുക്കം എന്നും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അറിയിപ്പിലുണ്ട്. സെപ്തംബർ 14 -ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയ അജയ് ലല്ലു പുറത്തിറക്കിയ സർക്കുലറിലാണ് ഇങ്ങനെ ഒരു നിർദേശമുള്ളത്. . സെപ്തംബർ 25 ആണ് ഇത്തരത്തിൽ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.
ഇതിനോടകം തന്നെ സംസ്ഥാനത്തെ 403 അസംബ്ലി സീറ്റുകളിൽ ഏകദേശം 90 എണ്ണത്തോളം ഇതിനകം തന്നെ സിറ്റിംഗ് എംഎൽഎമാർക്കും, പ്രമുഖ പാർട്ടി നേതാക്കൾക്കുമായി റിസർവ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സ്റ്റേറ്റ്സ്മാൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. ശേഷിക്കുന്ന സീറ്റുകളിലേക്കാണ്, ജില്ലാ കമ്മിറ്റികളിൽ നിന്നും വരുന്ന അപേക്ഷകൾ, സംസ്ഥാന കമ്മിറ്റി പരിശോധിച്ച് അവയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പേരുകളാണ് ഹൈക്കമാണ്ടിലേക്ക് അന്തിമ തീരുമാനത്തിനുവേണ്ടി അയക്കുക.
ടിക്കറ്റ് മോഹികൾക്ക് അപേക്ഷ സമർപ്പിക്കാൻ ഒരു പെർഫോമയും യുപി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇത്തവണ തയ്യാറാക്കിയിട്ടുണ്ട്. അതിൽ എത്ര കാലമായി കോൺഗ്രസിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ എന്തൊക്കെയാണ് ചെയ്തിട്ടുള്ളത് എന്നതടക്കമുള്ള ചോദ്യങ്ങളുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ഞൂറോളം പരിശീലന ക്യാമ്പുകൾ നടത്തി, മുപ്പതിനായിരത്തിലധികം പ്രവർത്തകരെയും നേതാക്കളെയും പരിശീലിപ്പിക്കുന്നുണ്ട് കോൺഗ്രസ്. ഇത്തവണ പ്രിയങ്കാ ഗാന്ധി നേരിട്ടാണ് ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള സകല സന്നാഹങ്ങൾക്കും മേൽനോട്ടം നടത്തുന്നത്.