യുപി തെരഞ്ഞെടുപ്പിൽ എഐഎംഐഎം 100 സീറ്റുകളിലേക്ക് മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി
ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി തന്റെ പാർട്ടി സംഖ്യത്തിലാണെന്നും മറ്റ് പാർട്ടികളുമായൊന്നും സംഖ്യ ചർച്ചകൾ നടന്നിട്ടില്ലെന്നും...
ലക്നൌ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ആൾ ഇന്ത്യാ മജ്ലിസ് ഇത്തിഹാദുൽ മുസ്ലീമിൻ (എഐഎംഐഎം) 100 സീറ്റുകളിലേക്ക് മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞുവെന്നും ഒവൈസി പറഞ്ഞു.
ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി തന്റെ പാർട്ടി സംഖ്യത്തിലാണെന്നും മറ്റ് പാർട്ടികളുമായൊന്നും സംഖ്യ ചർച്ചകൾ നടന്നിട്ടില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു. മായാവതിയുടെ ബഹുജൻ സമാജ്‍വാദി പാർട്ടിയുമായി ഒവൈസിയുടെ എഐഎംഐഎം പാർട്ടി സംഖ്യം ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇതിനെ തള്ളി കഴിഞ്ഞ ദിവസം മായാവതിയും രംഗത്തെത്തിയിരുന്നു. യുപിയിലും ഉത്തരാഖണ്ഡിലും ബിഎസ്പി ഒരുപാർട്ടിയുമായും സംഖ്യം ചേരുന്നില്ലെന്നും പഞ്ചാബിൽ ശിരോമണി അകാലിദളുമായി മാത്രമാണ് പാർട്ടിക്ക് സംഖ്യമുള്ളതെന്നും അവർ വ്യക്തമാക്കിയിരുന്നു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നായിരിക്കും ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. 403 മണ്ഡലങ്ങളാണ് യുപിയിലുളളത്. നിലവിലെ ഭരണപക്ഷമായ ബിജെപി, കോൺഗ്രസ്, ബിഎസ്പി, അഖിലേഷ് യാദവ് നയിക്കുന്ന എസ്പി എന്നിവയാണ് യുപിയിലെ പ്രധാനകക്ഷികൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona