കാറിൽ നിയമവിരുദ്ധമായി ബാക്കൺ ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. അത് അവഗണിക്കാതെ അദ്ദേഹം കാറിൽ കയറാൻ തയ്യാറായില്ല.

ലക്നൗ: തനിക്കായി തയ്യാറാക്കിയ കാറിൽ നിയമവിരുദ്ധമായി ബീക്കൺ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത് കണ്ട് വാഹനം ഉപയോഗിക്കാതെ ഉത്തർപ്രദേശ് മന്ത്രി അസിം അരുൺ. വാഹനത്തിൽ കയറിയില്ലെന്ന് മാത്രമല്ല പൊലീസ് കമ്മീഷണറെ വിളിച്ച് വാഹനത്തിന് പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തു. കഴി‌ഞ്ഞ തിങ്കളാഴ്ചയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉത്തർപ്രദേശ് സർക്കാറിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അസിം അരുൺ വരാണസിയിൽ എത്തിയപ്പോഴാണ് പ്രോട്ടോക്കോൾ പ്രകാരം ഇന്നോവ വാഹനം തയ്യാറാക്കിയത്. എന്നാൽ ഈ കാറിൽ നിയമവിരുദ്ധമായി ബാക്കൺ ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. അത് അവഗണിക്കാതെ അദ്ദേഹം കാറിൽ കയറാൻ തയ്യാറായില്ല. ഉടൻ തന്നെ വരാണസി പൊലീസ് കമ്മീഷണറെ വിളിച്ച് വാഹനത്തിന് പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തു.

കാറിൽ നീല നിറത്തിലുള്ള ബീക്കൺ ലൈറ്റ് ഘടിപ്പിക്കാൻ നിയമപരമായി അനുവാദമില്ലെന്നും ഇക്കാര്യത്തിൽ കോടതി ഉത്തരവ് ഉണ്ടായിട്ടും സ്വാധീനം കാണിക്കാൻ വേണ്ടി പലരും ഇപ്പോഴും ലൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പിന്നീട് പറഞ്ഞു. ലൈറ്റുകൾ സ്ഥാപിച്ച് ആളുകൾക്കിടയിൽ ഒരു സ്വാധീനമുണ്ടാക്കാനാണ് ഇവരുടെ ശ്രമം. ഇത് ഉപേക്ഷിക്കേണ്ടത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അരുൺ പറഞ്ഞു. തനിക്കായി തയ്യാറാക്കിയ വാഹനത്തിന് പിഴ ചുമത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം പിന്നീട് കമ്മീഷണർക്ക് കത്തും നൽകി.

ഉത്തർപ്രദേശ് സർക്കാറിൽ സാമൂഹിക ക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന സഹമന്ത്രിയാണ് അരുൺ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാനായാണ് അദ്ദേഹം തിങ്കളാഴ്ച വരാണസിയിലെത്തിയത്. പിന്നീട് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഒരു ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. മുൻ ഐപിസ് ഉദ്യോഗസ്ഥൻ കൂടിയാണ് മന്ത്രി. അദ്ദേഹത്തിന്റെ പിതാവും ഉത്തർപ്രദേശ് പൊലീസിൽ ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ചയാളാണ്.