'രാഷ്ട്രീയക്കാർക്ക് വിദ്യാഭ്യാസം വേണ്ട'; വിദ്യാസമ്പന്നർ സമൂഹത്തെ നശിപ്പിക്കുന്നവെന്ന് യുപി മന്ത്രി
സമൂഹത്തിലെ വിദ്യാഭ്യാസമില്ലാത്തവരെക്കുറിച്ച് വിദ്യാസമ്പന്നർ തെറ്റായ ധാരണകൾ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ലഖ്നൗ: രാഷ്ട്രീയക്കാർക്ക് വിദ്യാഭ്യാസം വേണ്ടെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ജെകെ സിംഗ് ജയ്കി. വിദ്യാസമ്പന്നർ സമൂഹത്തെ നശിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സേത് റാം ഗുലാം പട്ടേല്‍ മെമ്മോറിയല്‍ കോളേജില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന.
“ഈ വിദ്യാസമ്പന്നർ സമൂഹത്തെ നശിപ്പിക്കുകയാണ്. രാഷ്ട്രീയക്കാർക്ക് വിദ്യാഭ്യാസം ആവശ്യമില്ല. ഞാനൊരു മന്ത്രിയാണ്. എനിക്ക് സ്വന്തമായി ഒരു ഓഫീസ് ഉണ്ട്, എനിക്ക് കീഴിൽ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ജയില്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് ഞാനല്ല. ജയില്‍ ഉദ്യോഗസ്ഥരും ജയിലറുമാണ് അത് പ്രവര്‍ത്തിപ്പിക്കേണ്ടത്“-സിംഗ് ജയ്കി പറഞ്ഞു. സമൂഹത്തിലെ വിദ്യാഭ്യാസമില്ലാത്തവരെക്കുറിച്ച് വിദ്യാസമ്പന്നർ തെറ്റായ ധാരണകൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടക്കമുള്ള ഉദ്യോഗസ്ഥർ ഒന്നിച്ചിരിക്കുമ്പോള്‍ അവര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള രാഷ്ട്രീയക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. രാഷ്ട്രീയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് ഇത്തരം ആളുകൾക്ക് അറിയില്ല. വിദ്യാഭ്യാസമില്ലാത്തവര്‍ വിദ്യാസമ്പന്നരോട് ആജ്ഞാപിക്കുകയാണെന്ന് പരിഭവിക്കുന്നു'- മന്ത്രി അവകാശപ്പെട്ടു.
ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ നേതൃത്വമേറ്റെടുക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. തന്റെ ആഗ്രഹ പ്രകാരമാണ് മുന്‍നിരയിലേക്ക് വന്നത്. രാഷ്ട്രീയം പിന്തുടരാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അതുകൊണ്ടു തന്നെ ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ശ്രമിച്ചിരുന്നുവെന്നും സിംഗ് ജയ്കി പറഞ്ഞു.