ഉത്തർപ്രദേശിലെ സഹാറൻപൂരിൽ സിവിൽ പൊലീസ് കോൺസ്റ്റബിളിന്‍റെ ഭാര്യ ഭർത്താവിന്‍റെ ഔദ്യോഗിക റൈഫിൾ ഉപയോഗിച്ച് വെടിവച്ച് മരിച്ചു

ലക്ക്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ സിവിൽ പൊലീസ് കോൺസ്റ്റബിളിന്‍റെ ഭാര്യ ഭർത്താവിന്‍റെ ഔദ്യോഗിക റൈഫിൾ ഉപയോഗിച്ച് വെടിവച്ച് മരിച്ചു. സഹാറൻപൂർ ഹഖീഖത് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന സവിത (32) ആണ് മരിച്ചത്. വെള്ളിയാഴ്ച ആണ് സംഭവം നടന്നത്. ഭർത്താവ് കുളിച്ചുകൊണ്ടിരുന്ന സമയത്താണ് സവിത റൈഫിളെടുത്ത് കഴുത്തിന് വലതുവശത്ത് വെടിവെച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ ഇവർ മരിച്ചു. വെടിയൊച്ച കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ടിങ്കു സിങ്ങും ഭാര്യ സവിതയും ഇവരുടെ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പെൺമക്കളും മനീഷ് കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. കുടുംബവഴക്ക്, മാനസിക സമ്മർദ്ദം തുടങ്ങി വിവിധ സാധ്യതകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.