ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരായ എല്ലാ ക്രിമിനൽ കുറ്റങ്ങളും യുഎസ് നീതിന്യായ വകുപ്പ് റദ്ദാക്കി. സെക്യൂരിറ്റീസ് തട്ടിപ്പ്, ഉപരോധ ലംഘനം തുടങ്ങിയ കേസുകൾ ഭീമമായ തുക പിഴയടച്ച് അദാനി ഗ്രൂപ്പ് ഒത്തുതീർപ്പാക്കി.

 ദില്ലി , ന്യൂയോർക്ക് : ഇന്ത്യൻ കോർപ്പറേറ്റ് ഭീമനായ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെയുള്ള എല്ലാ ക്രിമിനൽ കുറ്റങ്ങളും യു എസ് നീതിന്യായ വകുപ്പ് റദ്ദാക്കി. ന്യൂയോർക്കിലെ അതീവ ശ്രദ്ധേയമായ സെക്യൂരിറ്റീസ്-വയർ തട്ടിപ്പ് കേസടക്കമാണ് പൂർണ്ണമായും അവസാനിപ്പിച്ചത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് യുഎസിലുണ്ടായിരുന്ന നിരവധി അന്വേഷണങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായി അവസാനിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് നൽകിയ വെളിപ്പെടുത്തലുകളിൽ ക്രമക്കേട് ആരോപിച്ചുണ്ടായിരുന്ന സിവിൽ കേസുകൾ കഴിഞ്ഞ ആഴ്ച യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഒത്തുതീർപ്പാക്കിയിരുന്നു. കോടതി രേഖകൾ പ്രകാരം, കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ തന്നെ കേസ് ഒത്തുതീർപ്പാക്കുന്നതിനായി ഗൗതം അദാനി 6 മില്യൺ യുഎസ് ഡോളറും (ഏകദേശം 50 കോടി രൂപ), സാഗർ അദാനി 12 മില്യൺ യുഎസ് ഡോളറും (ഏകദേശം 100 കോടി രൂപ) പിഴയായി നൽകാൻ സമ്മതിക്കുകയായിരുന്നു.

ഇതിനുപിന്നാലെ, എൽ പി ജി ഇറക്കുമതിയിൽ ഇറാനെതിരെയുള്ള യു എസ് ഉപരോധം അദാനി ഗ്രൂപ്പ് ലംഘിച്ചു എന്ന ആരോപണവും യു എസ് ട്രഷറി വകുപ്പിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ ഒത്തുതീർപ്പാക്കി. അന്വേഷണവുമായി സഹകരിക്കാനും വിവരങ്ങൾ വെളിപ്പെടുത്താനും അദാനി ഗ്രൂപ്പ് തയ്യാറായതിനെത്തുടർന്ന്, 275 മില്യൺ യുഎസ് ഡോളർ (ഏകദേശം 2300 കോടി രൂപ) പിഴയായി നൽകാൻ അവർ സമ്മതിക്കുകയായിരുന്നു. ഇതോടൊപ്പം ഒരു ലക്ഷം കോടി രൂപ അദാനി യു എസിൽ നിക്ഷേപിക്കാം എന്ന ഉറപ്പു നൽകിയതായാണ് വിവരം.