ട്രംപിന്റെ ഇന്ത്യാ സന്ദർശനം; അഹമ്മാദബാദിലെ പാൻ കടകൾ സീൽ ചെയ്തു പൂട്ടി
ഒരുക്കങ്ങളുടെ ഭാഗമായി ചേരികൾ മറച്ചുള്ള മതിൽ നിർമാണം ഇതിനോടകം വിവാദമായിരുന്നു. ഇപ്പോഴിതാ, ട്രംപിന്റെ സന്ദർശനത്തിനോട് അനുബന്ധിച്ച് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിന് സമീപമുള്ള പാൻ കടകൾ സീൽ ചെയ്ത് പൂട്ടിയിരിക്കുകയാണ് അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വകുപ്പ്.
ദില്ലി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ട്രംപിന്റെ വരവിനോട് അനുബന്ധിച്ച് ഗുജറാത്തിൽ വലിയ ഒരുക്കങ്ങളും മോഡിപ്പിടിപ്പിക്കലും നടക്കുകയാണ്. മൂന്നരമണിക്കൂർ മാത്രം ഗുജറാത്തിൽ ചെലവഴിക്കുന്ന ട്രംപിന് വേണ്ടി നൂറുകോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. മിനിറ്റിൽ 55 ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഒരുക്കങ്ങളുടെ ഭാഗമായി ചേരികൾ മറച്ചുള്ള മതിൽ നിർമാണം ഇതിനോടകം വിവാദമായിരുന്നു. ഇപ്പോഴിതാ, ട്രംപിന്റെ സന്ദർശനത്തിനോട് അനുബന്ധിച്ച് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിന് സമീപമുള്ള പാൻ കടകൾ സീൽ ചെയ്ത് പൂട്ടിയിരിക്കുകയാണ് അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വകുപ്പ്. റോഡുകളും ചുമരുകളും വൃത്തിയായി സൂക്ഷിക്കണമെന്നും നഗരത്തിലെ റോഡിലും കടകളുടെ ചുമരുകളിലും പാൻ മസാല ചവച്ച് തുപ്പരുതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. കടയും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണണെന്നും പാൻ ചവച്ചു തുപ്പിയതിന്റെ ചുവപ്പ് നിറം ചുവരിൽ കാണാതെ പെയിന്റ് പൂശണമെന്നും നിർദ്ദേശമുണ്ട്.
Read More: ട്രംപ് വരുമ്പോള്‍ ചേരി കാണരുത്; കൂറ്റന്‍ മതില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു, പുതുമോടിയില്‍ നഗരം
ട്രംപ് സന്ദർശിക്കുന്ന മൂന്ന് മണിക്കൂർ നേരമെങ്കിലും അഹമ്മദാബാദും പരിസരവും വൃത്തിയുള്ളതാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യം. ഇതിനായി മൂന്ന് പാൻ മസാല കടകളാണ് അധികൃതർ സീൽ ചെയ്ത് താൽകാലികമായി അടച്ചുപൂട്ടിയത്. സീൽ തകർത്ത് കട തുറക്കാൻ ശ്രമിക്കുന്ന കടയുടമകൾക്കെതിരെ കർശന നടപടി എടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Read More: 'പട്ടിണി ഒളിപ്പിക്കൂ'; ട്രംപിനെ വരവേല്‍ക്കാന്‍ മതില്‍ കെട്ടുന്നതില്‍ മോദിയെ കടന്നാക്രമിച്ച് ശിവസേന
അതേസമയം, കടയ്ക്ക് ചുറ്റും മാലിന്യങ്ങളും പാൻ ചവച്ചുതുപ്പിയതിന്റെ അടയാളങ്ങളും കണ്ടെത്തിയതിന്റെ ഭാഗമായാണ് കടകൾ സീൽ ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിഗരറ്റ് കുറ്റികളടക്കമുള്ള മാലിന്യങ്ങൾ പരിസരങ്ങളിൽ വലിച്ചെറിയുന്നത് സ്ഥിരം കാഴ്ചയാണ്. കടകൾ തുറന്ന് പ്രവൃത്തിക്കുകയാണെങ്കിൽ ഇതുതന്നെ സംഭവിക്കും. അതിനാലാണ് കടകൾ അടച്ചുപൂട്ടിയതെന്ന് അഹമ്മദാബാദ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.