സാനിറ്റൈസറിന് കൊറോണയെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നും അതിനാലാണ് മകന് ഈ പേര് നല്‍കിയതെന്നുമാണ് ഓംവീര്‍ സിം​ഗ് പറയുന്നത്. 

ലഖ്നൗ: ആശങ്കയുടെ ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ വാക്കുകൾ കൊറോണ, കൊവിഡ്, ലോക്ക് ഡൗൺ എന്നിവ ആയിരിക്കും. അതുകൊണ്ട് തന്നെ പല സംസ്ഥാനങ്ങളിലും ഈ അടുത്ത കാലങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് നൽകിയ പേരും ഇവയൊക്കെയാണ്. ഉത്തർപ്രദേശിൽ നിന്നും സമാനമായ ഒരു പേരിടൽ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ, ഇത്തവണ പേരിന് കുറച്ച് വ്യത്യസ്തതയുണ്ട്. 

ഞായറാഴ്ച സഹരാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പിറന്ന കുഞ്ഞിന് മാതാപിതാക്കൾ പേരിട്ടത് സാനിറ്റൈസര്‍ എന്നാണ്. വിജയ് വിഹാര്‍ സ്വദേശികളായ ഓംവീര്‍ സിം​ഗും ഭാര്യ മോണിക്കയുമാണ് മകന് വ്യത്യസ്തമായ പേര് നല്‍കിയത്. സാനിറ്റൈസറിന് കൊറോണയെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നും അതിനാലാണ് മകന് ഈ പേര് നല്‍കിയതെന്നുമാണ് ഓംവീര്‍ സിം​ഗ് പറയുന്നത്. 

"കൊറോണ വൈറസിനെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്വീകരിച്ച ഫലപ്രദമായ നടപടികളിൽ എനിക്കും ഭാര്യക്കും വളരെ മതിപ്പാണ് ഉള്ളത്. ഞങ്ങളുടെ കുഞ്ഞിന് സാനിറ്റൈസർ എന്ന് പേരിട്ടു, കാരണം ഇതെല്ലാവരും കൈകളിലെ അണുവ്യാപനം തടയാൻ ഉപയോഗിക്കുന്നു"ഓംവീര്‍ സിം​ഗ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred