അഷ്ഫാക്കുല്ല ഖാന്റെ പേരിൽ 234 കോടി രൂപ ചെലവഴിച്ച് മൃഗശാല നിർമ്മിക്കാൻ യുപി സർക്കാർ
വിനോദസഞ്ചാരികളെ ആകർഷിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വക്താവ് പറഞ്ഞു.
ലഖ്നൗ: സ്വാതന്ത്ര്യ സമര സേനാനി ഷഹീദ് അഷ്ഫാക്കുല്ല ഖാന്റെ പേരിൽ മൃഗശാല നിർമിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് സുവോളജിക്കൽ ഗാർഡൻ നിർമാണത്തിനായി 234 കോടി രൂപ നീക്കിവയ്ക്കാനുള്ള നിർദ്ദേശം അംഗീകരിച്ചത്.
121 ഏക്കറിലുള്ള മൃഗശാല ഗോരഖ്പൂരിലാകും നിർമിക്കുക. വിനോദസഞ്ചാരികളെ ആകർഷിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വക്താവ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
“വന്യജീവികളുടെ സംരക്ഷണമാണ് സുവോളജിക്കൽ ഗാർഡന്റെ ലക്ഷ്യം. നിലവിൽ ഉത്തർപ്രദേശിൽ രണ്ട് സുവോളജിക്കൽ ഗാർഡനുകളുണ്ട്, ഒന്ന് ലഖ്‌നൗവിലും മറ്റൊന്ന് കാൺപൂരിലും. ഇത് ഗോരഖ്പൂരിന് ഒരു അന്താരാഷ്ട്ര ഐഡന്റിറ്റി നൽകുകയും വന്യജീവി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും“- കാബിനറ്റ് മന്ത്രിയും സർക്കാർ വക്താവുമായ ശ്രീകാന്ത് ശർമ പറഞ്ഞു.