അപകട സ്ഥലത്ത് 60 അടിയിലേറെ ഉയരത്തിലാണ് മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നത്. 

ഉത്തരകാശി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കരസേനയുടെ ഹെലികോപ്റ്ററുകളും രംഗത്തെത്തിയിട്ടുണ്ട്. സൈനികരും മലയാളികളുമടക്കം നൂറിലധികം പേരാണ് മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നത്. 60 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് നിഗമനം. മലയാളികളായ 28 പേര്‍ സ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തും. 28 പേരും ഗംഗോത്രിയിലെ ക്യാമ്പിലാണ്.

Add Asianetnews as a Preferred SourcegooglePreferred

മിന്നൽ പ്രളയത്തെ തുടർന്ന് ഉത്തരകാശിയിലെ 12 ഗ്രാമങ്ങളാണ് നിലവില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 60 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് നിഗമനം. 190 പേരെ രക്ഷപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപകട സ്ഥലത്ത് 60 അടിയിലേറെ ഉയരത്തിലാണ് മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നത്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കാനാണ് നീക്കം നടക്കുന്നത്.

കനത്ത മലവെള്ളപ്പാച്ചിലിൽ മിക്കയിടത്തും റോഡും പാലങ്ങളും തകര്‍ന്നത് യന്ത്രങ്ങളെത്തിച്ച് മണ്ണുനീക്കിയുളള തെരച്ചിലിന് തടസമാകുകയാണ്. പാതകള്‍ പുനര്‍നിര്‍മ്മിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സൈന്യവും സര്‍ക്കാരും. ഉത്തരകാശി ജില്ലയിലെ ധരാലിയിലും സുഖിടോപ്പിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടായത്. നിരവധി പേര്‍ ദുരന്തത്തില്‍പ്പെട്ടിട്ടുണ്ട്. ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനമാണ് മിന്നല്‍പ്രളയത്തിനും മണ്ണിടിച്ചിലിനും വഴിവെച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം മേഘവിസ്‌ഫോടനം എന്ന് വിശേഷിപ്പിക്കാന്‍ പര്യാപ്തമായ മഴ പ്രദേശത്ത് ചൊവ്വാഴ്ച ലഭിച്ചിട്ടില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.