കോയമ്പേട് ചന്ത അടച്ചതോടെ പച്ചക്കറികള്‍ക്ക് തീവില, കേരളത്തിലേക്കുള്ള കയറ്റുമതിയും നിലച്ചു
സ്ഥിതി ഗുരുതരമായതോടെ മൂന്ന് ദിവസമായി തിരുവള്ളൂർ ഉൾപ്പടെയുളള മറ്റ് ചന്തകളിൽ നിന്നും കേരളത്തിലേക്കും ലോഡ് പോകുന്നില്ല.
ചെന്നൈ: രോഗവ്യാപനത്തിന്‍റെ കേന്ദ്രമായ കോയമ്പേട് ചന്ത അടച്ചതോടെ തമിഴ്നാട്ടിൽ പച്ചക്കറികൾക്ക് തീവില. കേരളത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയും നിലച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി ചന്ത അടച്ചതോടെയാണ് ചില്ലറ വിപണിയിൽ വില ഇരട്ടിയായത്. ചെന്നൈയിൽ 30 രൂപയുണ്ടായിരുന്ന ബീൻസിന് നിലവില്‍ 150 രൂപയാണ് വില. 20 രൂപയായിരുന്ന വെണ്ടക്ക 55 ആയി ഉയര്‍ന്നു. സവാള, ചെറിയ ഉള്ളി, പച്ചമുളക് തുടങ്ങിയ അവശ്യ പച്ചക്കറികളുടെ വിലയും കുതിച്ചുയരുകയാണ്.
ബീൻസ് പുതിയ വില150 (പഴയ വില 20)
വഴുതനങ്ങ 40 ( 20)
വെണ്ടക്ക 40 (20)
പച്ചമുളക് 45 (30)
ചെറിയ ഉള്ളി 50 (35)
സവാള 25 (15)
അമരക്ക 80 (50)
മുരിങ്ങക്ക 25 (15)
ഇഞ്ചി 150 (110)
നേരത്തെ കേരളത്തിൽ നിന്നും കോയമ്പേട് മാര്‍ക്കറ്റില്‍ എത്തിയ ലോറി ഡ്രൈവർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ മൂന്ന് ദിവസമായി തിരുവള്ളൂർ ഉൾപ്പടെയുളള മറ്റ് ചന്തകളിൽ നിന്നും കേരളത്തിലേക്കും ലോഡ് പോകുന്നില്ല. സേലം, മധുര ചന്തകളിലും സ്ഥിതി സമാനമാണ്. അതേ സമയം പൂഴ്ത്തിവയ്പ്പും വ്യാപകമാണ്. ഇത് തടയാൻ കർശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ അവശ്യസാധനങ്ങൾ ഉറപ്പ് വരുത്താതെയും വിലവര്‍ധനവ് പിടിച്ചുനിര്‍ത്താതെയും മദ്യവിൽപ്പനശാല തുറക്കാൻ തിടുക്കം കാണിച്ച സർക്കാരിനെതിരെ തമിഴകത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ കറുത്ത കൊടികളേന്തി പ്രതിഷേധിച്ചു.