പ്രളയത്തില്‍ ആംബുലൻസിന് വഴികാട്ടിയായി മുന്നിലോടിയ 'കൊച്ചുമിടുക്കന്' റിപ്പബ്ളിക് ദിനത്തിൽ ആദരം
വരുന്ന ജനുവരി 26 ന് ധീരതയ്ക്കുള്ള അവാർഡിന് തെരഞ്ഞെടുത്ത 22 കുട്ടികളിൽ ഒരാളായി വെങ്കിടേഷ് , രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പുരസ്കാരം സ്വീകരിക്കും.
ബെംഗളൂരു: നിറഞ്ഞൊഴുകുന്ന പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി മുന്നിലോടിയ 'ബാലനെ' ഓർമ്മയില്ലേ? അത്ര പെട്ടെന്നൊന്നും നന്മയുടെ ആ ചിത്രം ആരുടെയും മനസ്സിൽ നിന്നും മാഞ്ഞുപോകാനിടയില്ല. റിപ്പബ്ളിക് ദിനത്തിൽ വെങ്കിടേഷ് എന്ന ആ കൊച്ചുമിടുക്കനെ ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകി ആദരിക്കാൻ ഒരുങ്ങുകയാണ് രാജ്യം. വരുന്ന ജനുവരി 26 ന് ധീരതയ്ക്കുള്ള അവാർഡിന് തെരഞ്ഞെടുത്ത 22 കുട്ടികളിൽ ഒരാളായി വെങ്കിടേഷ് , രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പുരസ്കാരം സ്വീകരിക്കും.
"
കർണാടക സ്വദേശിയായ വെങ്കിടേഷ് ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. 6 കുട്ടികളെയും ഒരു സ്ത്രീയുടെ മൃതദേഹവും വഹിച്ചുവന്ന ആംബുലന്‍സ് ആണ് റായ്ച്ചൂര്‍ ഹിരയന കുംബെയിലെ പാലത്തില്‍ കുടുങ്ങിയത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വെങ്കിടേഷ് ആംബുലന്‍സിന് വഴി കാണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു . ഒട്ടേറേ പേര്‍ ബാലനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരാണ് 2019ലെ ധീരത പുരസ്‌കാരത്തിന് വെങ്കിടേഷിനെ ശുപാര്‍ശ ചെയ്തത്. കർണാടക സർക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്കാരം വെങ്കിടേഷിന് ലഭിച്ചിരുന്നു.