Asianet News MalayalamAsianet News Malayalam

മുൻ വിദേശകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു

ഗുജറാത്തിൽ ഏറെക്കാലം ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം സഖ്യം ഉണ്ടാക്കി, നാല് തവണ മുഖ്യമന്ത്രിയായ മുതിർന്ന കോൺഗ്രസ് നേതാവാണ് മാധവ് സിംഗ് സോളങ്കി.

veteran congress leader madhavsinh solanki passes away at 93
Author
New Delhi, First Published Jan 9, 2021, 9:35 AM IST

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു സോളങ്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സോളങ്കിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

1980-കളിൽ ഗുജറാത്തിൽ ഏറെക്കാലം ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം സഖ്യം ഉണ്ടാക്കി, നാല് തവണ മുഖ്യമന്ത്രിയായ മുതിർന്ന കോൺഗ്രസ് നേതാവാണ് മാധവ് സിംഗ് സോളങ്കി. പട്ടേൽ - ബ്രാഹ്മിൺ - ബനിയ സഖ്യങ്ങൾ അധികാരം കയ്യാളിവച്ചിരുന്ന ഗുജറാത്ത് രാഷ്ട്രീയത്തിൽ ദളിത് വിഭാഗങ്ങൾക്ക് അടക്കം അധികാരസമവാക്യങ്ങളിൽ ഇടം നൽകിയ നേതാവാണ് സോളങ്കി. ഈ ദളിത് സഖ്യത്തെ നേരിടാനാണ് പട്ടേൽ സമുദായമടക്കം ബിജെപിയെ പിന്തുണച്ചതും അത്തരത്തിൽ ഒരു വോട്ട് ധ്രുവീകരണം ഗുജറാത്തിൽ സംഭവിച്ചതും. 

1977-ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. അത് കുറച്ച് കാലത്തേക്കേ നിലനിന്നുള്ളൂവെങ്കിലും, 1980-ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടി. 182-ൽ 141 സീറ്റും കോൺഗ്രസ് നേടിയപ്പോൾ, ബിജെപിക്ക് അന്ന് 9 സീറ്റേ നേടാനായുള്ളൂ. 

നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സോളങ്കി വിദേശകാര്യമന്ത്രിയാകുന്നത്. 

Follow Us:
Download App:
  • android
  • ios