ഗുണയിലെ ദളിത് ദമ്പതികൾക്ക് നേരെയുള്ള അതിക്രമം: ആറ് പൊലീസുകാർക്ക് സസ്പെൻഷൻ
മധ്യപ്രദേശിലെ ഗുണയിൽ ദളിത് ദമ്പതികൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ കൂടുതൽ പേർക്കെതിരെ നടപടി. ദമ്പതികളെ മർദ്ദിച്ച ആറ് പൊലീസുകാരെ സസ്പെന്റ് ചെയ്തു
ഗുണ: മധ്യപ്രദേശിലെ ഗുണയിൽ ദളിത് ദമ്പതികൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ കൂടുതൽ പേർക്കെതിരെ നടപടി. ദമ്പതികളെ മർദ്ദിച്ച ആറ് പൊലീസുകാരെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗുണ ജില്ലാ മജിസ്ട്രേറ്റിനെയും എസ്പിയെയും സർക്കാർ സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉത്തരവിട്ടു.
ഗുണ ജില്ലയിലെ ജഗത്പുർ ചക് മേഖലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സർക്കാർ ഭൂമിയിൽ കൃഷി ചെയ്യുന്നു എന്നാരോപിച്ച് 37കാരനായ രാംകുമാർ അഹിർവാറിനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ എത്തിയതായിരുന്നു പൊലീസ്.
കോളേജ് നിർമ്മിക്കാനായി ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. കൃഷി വിളവെടുക്കുന്നത് വരെ സമയം അനുവദിക്കണമെന്ന ആവശ്യം തള്ളിയ ഉദ്യോഗസ്ഥരും പൊലീസും ജെസിബി കൊണ്ടുവന്ന് വിള നശിപ്പിച്ചു.
തുടർന്ന് കീടനാശിനി കുടിച്ച് ദമ്പതികൾ ആത്മഹത്യക്ക് ശ്രമിക്കുകയും പൊലീസ് ഇവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോട വലിയ പ്രതിഷേധമാണ് ഉയർന്നത്.