സ്വാമി വിവേകാനന്ദൻ സിഎഎയ്ക്ക് എതിര് എന്ന് ഹാഷ്ടാഗ്; 'അമളി' മനസ്സിലായപ്പോൾ പിൻവലിച്ച് ബിജെപി നേതാവ്
'ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും സകല മതത്തിലും ഉൾപ്പെട്ട എല്ലാ അഭയാർത്ഥികൾക്കും പീഡിതർക്കും അഭയം നൽകുന്ന ഒരു രാജ്യത്ത് നിന്നാണ് വരുന്നത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.' എന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിലെ വരികൾ.
പനാജി: സ്വാമി വിവേകാനന്ദൻ ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കും എതിരായിരുന്നെന്ന തരത്തിലുള്ള ബിജെപി നേതാവിന്റെ ട്വിറ്ററിലെ ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗോവയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സവൈക്കർക്കാണ് ട്വിറ്ററിൽ വൻ അമളി പിണഞ്ഞത്. അബദ്ധം സംഭവിച്ചെന്ന് മനസ്സിലായതോടെ ബിജെപി ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ സവൈക്കർ ട്വീറ്റ് പിൻവലിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ ഹിന്ദു സന്യാസിയും തത്വചിന്തകനുമായിരുന്ന സ്വാമി വിവേകാനന്ദന്‍റെ ജന്മവാർഷിക ദിനത്തിലാണ് ഈ വിവാദ ട്വീറ്റ്.
1893 ലെ വിവേകാനന്ദന്‍റെ വിഖ്യാതമായ ഷിക്കാഗോ പ്രസംഗം ഉദ്ധരിക്കാനാണ് ശ്രമിച്ചതെന്നും അക്ഷരപിശക് സംഭവിക്കുകയായിരുന്നുവെന്നും സവൈക്കർ പിന്നീട് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. 'ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും സകല മതത്തിലും ഉൾപ്പെട്ട എല്ലാ അഭയാർത്ഥികൾക്കും പീഡിതർക്കും അഭയം നൽകുന്ന ഒരു രാജ്യത്ത് നിന്നാണ് വരുന്നത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.' എന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിലെ വരികൾ. വിവേകാനന്ദന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെ രാമകൃഷ്ണ മിഷൻ ആസ്ഥാനമായ ബേലൂർ മഠത്തിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു. പൗരത്വ നിയമ ഭേദഗതി ജനങ്ങൾക്ക് പൗരത്വം നൽകുന്നതിനാണെന്നും മറിച്ച് പൗരത്വം ഇല്ലാതാക്കുന്നതിനല്ല എന്നും പ്രസംഗ മധ്യേ മോദി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു