അമരാവതിയല്ല, ആന്ധ്രക്ക് പുതിയ തലസ്ഥാനം! പ്രഖ്യാപിച്ച് ജഗൻ മോഹൻ റെഡ്ഡി; മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം മാറ്റും
ആന്ധ്രയുടെ തലസ്ഥാനം അമരാവതിക്ക് പകരം വിശാഖപട്ടണമായിരിക്കുമെന്നാണ് ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചത്
അമരാവതി: ആന്ധ്ര സംസ്ഥാനത്തിന് പുതിയ തലസ്ഥാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ആന്ധ്രയുടെ തലസ്ഥാനം അമരാവതിക്ക് പകരം വിശാഖപട്ടണമായിരിക്കുമെന്നാണ് ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം അമരാവതിയിൽ നിന്ന് വിശാഖ പട്ടണത്തേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. വരും മാസങ്ങളിൽ അവിടേക്ക് മാറുമെന്നും അദ്ദേഹം അറിയിച്ചു.
ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദം, കേരളത്തിലെ മഴ സാഹചര്യം മാറി; 5 ദിവസം മഴ സാധ്യത
അതേസമയം, സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങളെന്ന പദ്ധതി സർക്കാർ മരവിപ്പിക്കില്ലെന്നാണ് സൂചന. മൂന്ന് തലസ്ഥാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള ബില്ല് റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എത്തിയത്. അതുകൊണ്ടുതന്നെ മൂന്ന് തലസ്ഥാനങ്ങളെന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയേക്കുമെന്നാണ് വ്യക്തമാകുന്നത്. മാർച്ച് മൂന്നിന് വിശാഖപട്ടണത്ത് തുടങ്ങാനിരിക്കുന്ന നിക്ഷേപകസംഗമത്തിലേക്ക് സംരംഭകരെ ക്ഷണിച്ചുകൊണ്ടാണ് ജഗൻ മോഹൻ റെഡ്ഡി പുതിയ പ്രഖ്യാപനം നടത്തിയത്.
അമരാവതിയും ചരിത്രവും
2015 - ലാണ് കൃഷ്ണാനദിക്കരയിൽ അമരാവതിയെന്ന സ്വപ്നതലസ്ഥാനനഗരി പണിയുമെന്ന് അന്നത്തെ മുഖ്യമന്ത്രിചന്ദ്രബാബു നായിഡു പ്രഖ്യാപിക്കുന്നത്. എന്നാൽ അമരാവതി പണിയാനിരിക്കുന്ന ഗുണ്ടൂർ ജില്ലയിൽ പലർക്കും ഭൂമി വാങ്ങിക്കൂട്ടി വൻലാഭമുണ്ടാക്കാനുള്ള വലിയൊരു അഴിമതിയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് പറഞ്ഞാണ് അന്ന് പ്രതിപക്ഷത്തായിരുന്ന വൈ എസ് ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി ഇതിനെ നേരിട്ടത്. ഫലഭൂയിഷ്ടമായ പ്രദേശത്തെ നശിപ്പിക്കാനുള്ള പദ്ധതിയെന്നാരോപിച്ച് കർഷകസംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലെത്തിയപ്പോൾ ഒറ്റ തലസ്ഥാനമെന്ന പദ്ധതി ഉപേക്ഷിച്ച് മൂന്ന് തലസ്ഥാനങ്ങളെന്ന ബില്ല് നിയമസഭയിൽ കൊണ്ടുവന്ന് പാസ്സാക്കി. വിശാഖപട്ടണം ഭരണതലസ്ഥാനവും അമരാവതി നിയമസഭാ ആസ്ഥാനവും കുർണൂൽ ജുഡീഷ്യൽ ആസ്ഥാനവുമാക്കും എന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. എന്നാലിത് ആന്ധ്രാ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ ജഗൻ മോഹൻ റെഡ്ഡി സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിൽ ഈ കേസിരിക്കേയാണ് തന്‍റെ ഓഫീസടക്കം വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന റെഡ്ഡിയുടെ പ്രസ്താവന വരുന്നത്. സംസ്ഥാനത്തിന് വലിയ ചെലവുവരുത്തി വച്ച് പുതിയ തലസ്ഥാനമുണ്ടാക്കുന്നതിന് പകരം നിലവിൽ എല്ലാ സൗകര്യങ്ങളുമുള്ള വിശാഖപട്ടണം തലസ്ഥാനമാക്കണമെന്ന് നേരത്തേ തന്നെ ജഗൻമോഹൻ റെഡ്ഡി പറഞ്ഞിരുന്നതാണ്. അത് തന്നെ ആവർത്തിക്കുകയാണ് റെഡ്ഡി ഇപ്പോഴും എന്നാണ് പലരും ചൂണ്ടികാട്ടുന്നത്.